വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്നും കോണ്‍ഗ്രസ് പുറത്താക്കും – എകെ ആന്‍റണി

Spread the love

വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയം വളര്‍ത്തി അധികാരം നിലനിര്‍ത്താനാണ് മോദി ഭരണകൂടം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്‍റണി.മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി കെപിസിസിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ ഐക്യവും ബഹുസ്വരതയും അഖണ്ഡതയും സംരക്ഷിക്കുന്നതിനാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത്.ജാതി,മതം,വര്‍ഗ്ഗം,വര്‍ണ്ണം എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി സ്നേഹത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും സന്ദേശം പകര്‍ന്ന് അവരില്‍ ഒരാളായാണ് അദ്ദേഹം ഇന്ത്യയെ കണ്ടെത്താനുള്ള ദൗത്യത്തിന്‍റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്. വര്‍ഗീയ ശക്തികളെ ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ നിന്നും തൂത്തെറിയാനുള്ള രണ്ടാംഘട്ടത്തിന്‍റെ തുടക്കം കൂടിയാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം. അത് പൂര്‍ത്തിയാക്കുമ്പോഴാണ് നമ്മുടെ ലക്ഷ്യം പൂര്‍ണ്ണമായി

വിജയിക്കുന്നത്. വിവിധ ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്നും അകന്ന് പോയവരെയും മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാത്തവരെയും ഒപ്പം നിര്‍ത്തണം. വിശാല ജനാധിപത്യ ഐക്യത്തിനാണ് ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസ് ശ്രമിച്ചത്. ഭാരത് ജോഡോ യാത്രയില്‍ നിന്നും അകലം പാലിച്ചവര്‍ ഭാവിയില്‍ ഒപ്പം ചേരുമെന്നാണ് പ്രതീക്ഷ. അഹിംസാ മാര്‍ഗത്തിലൂടെ ബ്രട്ടീഷുകാരുടെ അടിമത്വത്തില്‍ നിന്നും മോചനം നേടിത്തന്ന മഹാത്മാഗാന്ധിയുടെ ഓര്‍മ്മകള്‍ ആവേശം പകരുന്നതാണ്. വെറുപ്പിനും വിദ്വേഷത്തിനും എതിരെ പൊരുതിയത് കൊണ്ടാണ് മതഭ്രാന്തന്‍ ഗാന്ധിജിയെ വെടിവെച്ച് വധിച്ചതെന്നും എകെ ആന്‍റണി പറഞ്ഞു.

ഭാരത് ജോഡോ യാത്രയില്‍ നിന്ന് വിട്ടുനിന്ന സിപിഎം നടപടി ഹിമാലയന്‍ മണ്ടത്തരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്ത് ഫാസിസത്തിന് എതിരായ സിപിഎമ്മിന്‍റെ പോരാട്ടത്തില്‍ ആത്മാര്‍ത്ഥ ഉണ്ടായിരുന്നെങ്കില്‍ യാത്രയില്‍ പങ്കെടുക്കാന്‍ സിപിഎം തയ്യാറാകണമായിരുന്നു.ത്രിപുരയിലും ബംഗാളിലും കോണ്‍ഗ്രസിന്‍റെ കെെപിടിക്കുന്ന സിപിഎം ദേശീയ നേതൃത്വത്തിന് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയത് കേരളാഘടകത്തിന്‍റെ എതിര്‍പ്പ് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയും സംഘപരിവാറും ജാതിയുടെയും മതത്തിന്‍റെയും പേരില്‍ രാജ്യത്ത് തീര്‍ത്ത മതിലുകള്‍ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് കഴിഞ്ഞെന്നും സിപിഎമ്മിന്‍റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം വെറും അധരവ്യായാമം മാത്രമാണെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങുകളുടെ ഭാഗമായി രാഹുല്‍ ഗാന്ധി കാശ്മീരില്‍ പതാക ഉയര്‍ത്തിയ സമയത്ത് ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി പതാക ഉയര്‍ത്തി.തുടര്‍ന്ന് നേതാക്കള്‍ ഗാന്ധിചിത്രത്തില്‍ പുഷ്പാര്‍ച്ചനയും സമൂഹപ്രാര്‍ത്ഥനയും നടത്തി.കൂടാതെ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ വിപുലമായ ജനപങ്കാളിത്തത്തോടെ ‘ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം’ പരിപാടികള്‍ സംഘടിപ്പിച്ചു.

കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ സ്വാഗതവും ഡിസിസി പ്രസിഡന്‍റ് പാലോട് രവി നന്ദിയും പറഞ്ഞു. കെപിസിസി ഭാരവാഹികളായ എന്‍.ശക്തന്‍,ജിഎസ് ബാബു,ജി.സുബോധന്‍ എന്നിവരും നേതാക്കളായ വിഎസ് ശിവകുമാര്‍, വര്‍ക്കല കഹാര്‍,മണക്കാട് സുരേഷ്,ചെറിയാന്‍ ഫിലിപ്പ്,എന്‍.പിതാംബരക്കുറുപ്പ്, നെയ്യാറ്റിന്‍കര സനല്‍,ആറ്റിപ്ര അനില്‍,പന്തളം സുധാകരന്‍,ആര്‍.വി.രാജേഷ്,രഘുചന്ദ്രബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Author