നികുതി, നിരക്ക് വര്‍ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളുടെ കരണത്തടിക്കുന്നു – പ്രതിപക്ഷ നേതാവ്‌

Spread the love

(പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം 07/02/2023)

നിയമസഭ അറിയാതെ വെള്ളക്കരം കൂട്ടിയത് സഭയോടുള്ള അനാദരവ്

തിരുവനന്തപുരം :  ഓരോ കാലത്തെയും സാമൂഹിക സാഹചര്യങ്ങളില്‍ ജനങ്ങളുടെ അവസ്ഥ പരിഗണിച്ചു വേണം നികുതി, നിരക്ക് വര്‍ധനകള്‍ നടപ്പാക്കേണ്ടത്. പ്രളയവും മഹാമാരിയും കഴിഞ്ഞ് സാമ്പത്തികമാന്ദ്യത്തിന് സമാനമായ കാലഘട്ടത്തിലൂടെയാണ് കേരളത്തിലെ ജനങ്ങള്‍ കടന്നു പോകുന്നത്. എല്ലാ വീടുകളിലേക്കും ജപ്തി നോട്ടീസുകള്‍ പ്രവഹിക്കുകയാണ്. സാധാരണക്കാര്‍ കടക്കെണിയിലാണ്. ഇതിനൊപ്പമാണ് രൂക്ഷമായ വിലക്കയറ്റവും.

കേരളത്തിലെ സാധാരണക്കാരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും മനസിലാക്കാതെ, സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേര് പറഞ്ഞാണ് നികുതിയും വെള്ളക്കരവും ഒറ്റയടിക്ക് കൂട്ടിയത്. നിയമസഭ സമ്മേളനം നടക്കുന്നതിനിടെ വെള്ളക്കരം കൂട്ടിക്കൊണ്ടുള്ള ഉത്തരവിറക്കിയത് സഭയോടുള്ള അനാദരവാണ്. നിയമസഭയെ അറിയിച്ചുകൊണ്ടായിരുന്നു ആ ഉത്തരവ് ഇറക്കേണ്ടിയിരുന്നത്.

ബജറ്റിലൂടെ 4000 കോടിയുടെ അധിക ഭാരം അടിച്ചേല്‍പ്പിച്ചതിലും ഇന്ധന വില കൂട്ടിയതിലുമുള്ള പ്രതിഷേധം ജനങ്ങള്‍ പ്രകടിപ്പിക്കുന്നതിന്റെ പിറ്റേ ദിവസം തന്നെ വെള്ളക്കരവും കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എന്തൊരു ധൈര്യമാണിത്? വൈദ്യുതി ബോര്‍ഡ് ലാഭത്തിലാണെന്ന് പറഞ്ഞ വൈദ്യുതി മന്ത്രിയും വൈദ്യുത ചാര്‍ജും സെസും കൂട്ടി. ഈ ഭാരമെല്ലാം സാധാരണക്കാരുടെ തലയിലേക്കാണ് എടുത്ത് വയ്ക്കുന്നത്.

വെള്ളക്കരം ഒരു പൈസയല്ലേ കൂട്ടിയതെന്നാണ് ജലവിഭവ മന്ത്രി ചോദിക്കുന്നത്. പത്ത് കിലോ ലിറ്റര്‍ ഉപയോഗിക്കാന്‍ 44 രൂപയാണ് ഇപ്പോള്‍ ചെലവ്. 44 രൂപ കൊടുക്കുന്നവര്‍ ഇനി മുതല്‍ 144 രൂപ കൊടുക്കണം. 88 രൂപ കൊടുത്തവര്‍ 288 രൂപ കൊടുക്കണം. 20 മുതല്‍ 30 വരെയാണ് വീടുകളിലെ ശരാശരി ഉപയോഗം. 142 രൂപ കൊടുക്കേണ്ട സ്ഥാനത്ത് 300 രൂപയും കൂട്ടി 442 രൂപ കൊടുക്കണം. എന്നിട്ടാണ് ഒരു പൈസയല്ലേ കൂട്ടിയതെന്നു മന്ത്രി പറയുന്നത്. ഇത് എന്തൊരു മര്യാദയാണ്? ജനങ്ങള്‍ പ്രയാസപ്പെട്ട് ജീവിതം തള്ളി നീക്കുന്നതിനിടെ നിങ്ങള്‍ മാറി മാറി അവരുടെ കരണത്തടിക്കുകയാണ്. എന്നിട്ടാണ് ഒരു പൈസയല്ലേ കൂട്ടിയതെന്ന ന്യായവുമായി വരുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ വായ്പാ വ്യവസ്ഥ അനുസരിച്ച് എല്ലാ വര്‍ഷവും വെള്ളക്കരം 5 ശതമാനം വീതം ഉയര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ 5 വര്‍ഷം കഴിയുമ്പോള്‍ 500 കോടിയുടെ ലാഭമുണ്ടാകും. കണക്ഷന്‍ കൂടി വര്‍ധിക്കുമ്പോള്‍ അത് 1000 കോടിയാകും. കുടിശിക പിരിച്ചെടുക്കുന്നതിലെ ജല അതോറിട്ടിയുടെ പരാജയം കൂടി സാധാരണക്കാരുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്. വെള്ളം കിട്ടാത്ത സ്ഥലങ്ങളിലും ബില്‍ കൊടുക്കുന്നുണ്ട്. ജല അതോറിട്ടിയുടെ വിതരണ നഷ്ടം 45 ശതമാനമാണ്. അതിന്റെ ഭാരവും സാധാരണക്കാരന് മേലാണ്. ഒരു പ്രൊഫഷണിലസവും ഇല്ലാത്ത പൊതുമേഖലാ സ്ഥാപനമായി ജല അതോറിട്ടി മാറി.

പൊതുമേഖലാ സ്ഥാപനത്തിന്റെ പരാജയം നിയമസഭയില്‍ ചൂണ്ടിക്കാട്ടി അത് പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവനക്കാരെ ശത്രുക്കളാക്കാനുള്ള ചതുരോപായമാണ് മന്ത്രി പയറ്റുന്നത്. ജല അതോറിട്ടിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ജീവനക്കാരെ മുഴുവന്‍ മോശക്കാരാക്കിയെന്ന് വ്യാഖ്യാനിക്കേണ്ട. മന്ത്രി ആയതുകൊണ്ടോ അപ്പുറത്ത് പോയതു കൊണ്ടോ ആണ് റോഷി അഗസ്റ്റിന്‍ ഇത്തരം മറുപടികള്‍ പറയുന്നത്. ആരുടെ മുന്‍പിലും പറയാനുള്ളത് പറയും. ജനപ്രതിനിധികളെന്ന നിലയില്‍ നിരന്തരം അനുഭവിക്കുന്ന കാര്യങ്ങള്‍ നിയമസഭയില്‍ അല്ലാതെ പുറത്തു പോയി പറയണോ?

സര്‍ക്കാര്‍ ജനങ്ങളെ ശത്രുക്കളോടെന്ന പോലെ ജനങ്ങളോട് പെരുമാറുകയാണ്. നികുതി വര്‍ധനവിന്റെ പരമ്പര തന്നെ ഉണ്ടാകുകയാണ്. നിയമസഭ പോലും അറിയാതെ വെള്ളക്കരം കൂട്ടിയിട്ട് മന്ത്രി അതിനെ ന്യായീകരിക്കുകയാണ്. കൊടുക്കുന്നതിന്റെ മൂന്നിരട്ടി തുക അടുത്ത ബില്‍ മുതല്‍ കൊടുക്കേണ്ട അവസ്ഥയിലാണ് ഒരു പൈസയെന്ന് പറഞ്ഞ് ന്യായീകരിക്കുന്നത്.

Author