കെ.എസ്.യു വനിതാ നേതാവിനെ അപമാനിച്ച പൊലീസുകാർക്കെതിരെ നടപടിയെടുത്തേ മതിയാകൂ – (പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

യു.ഡി.എഫിന് സത്യഗ്രഹം നടത്താന്‍ മാത്രമെ അറിയൂവെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരെ ഭയന്നാണ് 40 വാഹനങ്ങളുടെ അകമ്പടിയില്‍ നടക്കുന്നത്?.

കെ.എസ്.യു വനിതാ നേതാവിനെ അപമാനിച്ച പൊലീസുകാർക്കെതിരെ നടപടിയെടുത്തേ മതിയാകൂ.

(പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്)

കൊച്ചി : ബജറ്റിനെതിരായ പ്രക്ഷോഭത്തിനൊപ്പം ബഫര്‍ സോണ്‍ വിഷയത്തില്‍ 72 പഞ്ചായത്തുകളിലും യു.ഡി.എഫ് സമരം നടക്കുകയാണ്. ജനദ്രോഹ ബജറ്റിനെതിരെ നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും രാപ്പകല്‍ സമരം നടക്കും. എല്ലാ ഘടകകക്ഷികളും വിദ്യാര്‍ത്ഥി, യുവജന മഹിളാ സംഘടനകളും സമരമുഖത്താണ്. സത്യഗ്രഹം നടത്താന്‍ മാത്രമെ യു.ഡി.എഫിന് അറിയൂവെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരെ പേടിച്ചിട്ടാണ് 40 പോലീസ് വാഹനങ്ങളുടെ

അകമ്പടിയോടെ കേരളത്തില്‍ നടക്കുന്നത്. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യു.ഡി.എഫ് സമരം ചെയ്യുന്നത്. കമ്പ്യൂട്ടര്‍, ട്രാക്ടര്‍, എ.ഡി.ബി സമരങ്ങളില്‍ നിന്നും യു ടേണ്‍ അടിച്ച സി.പി.എമ്മിന്റെ രീതി യു.ഡി.എഫിനോ കോണ്‍ഗ്രസിനോ ഇല്ല. കര്‍ഷകരെ സംഘടിപ്പിച്ചു കൊണ്ട് ഏഴ് സെക്ടറുകളില്‍ വന്‍ പ്രക്ഷേഭങ്ങള്‍ വരാന്‍ പോകുകയാണ്. സി.പി.എമ്മിനെ പോലെ അക്രമ സമരങ്ങളല്ല യു.ഡി.എഫും കോണ്‍ഗ്രസും നടത്തുന്നത്.

ആറ് മാസമായി സാക്ഷരതാ പ്രേരക്മാര്‍ക്ക് ശമ്പളമില്ല. പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നവര്‍ക്കുള്ള ശമ്പളവും ആശ്വാസകിരണം പദ്ധതി വഴിയുള്ള പെന്‍ഷനും നല്‍കിയിട്ട് 14 മാസമായി. എന്നിട്ടാണ് കടക്കെണിയില്ലെന്ന് മുഖ്യന്ത്രി പറയുന്നത്.

സമരം ചെയ്യുന്നവരെല്ലാം മാവോയിസ്റ്റുകളും അര്‍ബന്‍ നക്‌സലുകളുമാണെന്ന് പറയുന്ന ആളാണ് മുഖ്യമന്ത്രി. കളമശേരിയില്‍ കെ.എസ്.യു നേതാവായ പെണ്‍കുട്ടിയുടെ തോളില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിച്ച് വലിക്കുകയും മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. അതിനെതിരെ നടപടി എടുത്തേ മതിയാകൂ. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. റോഡില്‍ ഇറങ്ങി സമരം ചെയ്യുന്ന ഞങ്ങളുടെ പെണ്‍കുട്ടികളെ പുരുഷ പൊലീസ് ആക്രമിക്കുമെന്ന സ്ഥിതി ഉണ്ടായാല്‍ അതിനെ കയ്യുംകെട്ടി നോക്കി ഇരിക്കില്ല.

നികുതി ബഹിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മില്‍ ഭിന്നതയുണ്ടെന്ന തരത്തിലുള്ള വാര്‍ത്ത മാധ്യമങ്ങല്‍ ഉണ്ടാക്കിയതാണ്. രണ്ടു പേരും ഒരേ സമയത്താണ് രണ്ടിടങ്ങളിലായി വാര്‍ത്താസമ്മേളനം നടത്തിയത്. പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ നികുതി ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. അതിനെ പരിഹസിക്കാനാണ് കെ.പി.സി.സി അധ്യക്ഷന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഇന്നലെയും ഞങ്ങള്‍ രണ്ടു പേരും ഒന്നു തന്നെയാണല്ലോ പറഞ്ഞത്. എന്നിട്ടും രണ്ടാണെന്ന് പറഞ്ഞാണല്ലോ നിങ്ങള്‍ നല്‍കിയത്. പരസ്പരം ആലോചിച്ചിട്ടാണ് അങ്ങനെ പറഞ്ഞത്.

 

Author