കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്നുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് തിരുവനന്തപുരം വേദിയാകും. തൊഴിൽ വകുപ്പ് സംസ്ഥാന ആസൂത്രണബോർഡുമായി ചേർന്ന് സംഘടിപ്പിക്കുന്ന ലേബർ കോൺക്ലേവ് മെയ് 24ന് വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുംകേന്ദ്ര തൊഴിൽ മന്ത്രി ശ്രീ ഭൂപേന്ദർ യാദവ്, അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഡയറക്ടർ ജനറൽ, തൊഴിലാളി തൊഴിലുടമാ സംഘടനാ പ്രതിനിധികൾ, തൊഴിൽ വിഷയങ്ങളിലെ വിദഗ്ധർ, നിയമജ്ഞർ എന്നിങ്ങനെ രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള 150 പ്രമുഖ വ്യക്തിത്വങ്ങൾ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കോൺക്ലേവിൽ പങ്കെടുക്കും. കോൺക്ലേവ് മെയ് 26ന് സമാപിക്കും.വിവിധ സെഷനുകളിലായി കാലിക പ്രാധാന്യമുള്ള ഒട്ടേറെ വിഷയങ്ങൾ കോൺക്ലേവ് ചർച്ച ചെയ്യും.
തൊഴിലാളികളുടെ അവകാശങ്ങൾ, നിയമനിർമ്മാണം, സാമൂഹ്യ സുരക്ഷ,അനൗപചാരിക തൊഴിൽ രീതികളിൽ നിന്ന് ഔപചാരിക തൊഴിൽ രീതികളിലേക്കുള്ള മാറ്റവും പ്രശ്‌നങ്ങളും വിശകലനവും, ആഭ്യന്തര കുടിയേറ്റവും കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷണവും, ഗാർഹിക തൊഴിലാളികൾ, സ്കീം – കെയർ വർക്കേഴ്‌സ് തൊഴിലാളികളുടെ ക്ഷേമം, ആധുനിക ജോലി സാധ്യതകളും അതിനനുസൃതമായ നൈപുണ്യവികസനവും, ഗിഗ്, പ്ലാറ്റ് ഫോം തൊഴിലാളികളുടെ ക്ഷേമം തുടങ്ങിയവ ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാകും.
തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും സാമൂഹിക-സാമ്പത്തിക സുരക്ഷയ്ക്കും ഏറെ പ്രാധാന്യം നൽകുന്ന സംസ്ഥാനമാണ് കേരളം. ലോകവ്യാപകമായി തൊഴിലാളി സംരക്ഷണ നിയമങ്ങളും നയങ്ങളും അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തിലും കേരളത്തിൽ മികച്ച തൊഴിലാളി തൊഴിലുടമാ ബന്ധമാണ് നിലനിൽക്കുന്നതെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ക്ഷേമനിധി ബോർഡുകൾ, മിനിമം വേജസ് സംവിധാനം, പെൻഷൻ സ്‌കീമുകൾ തുടങ്ങി തൊഴിലാളികളുടെ സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിന് ഒട്ടേറെ സംവിധാനങ്ങൾ കേരളം ആവിഷ്‌കരിച്ച് നടപ്പിലാക്കി കഴിഞ്ഞു.
തൊഴിൽ മേഖലയിൽ സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തവും തുല്യതയും ഉറപ്പുവരുത്തുന്നതിലും അതിഥി തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും, തൊഴിൽ മേഖല ആവശ്യപ്പെടുന്ന കാലികമായ മാറ്റത്തിന് തൊഴിലാളികളെ തയ്യാറാക്കുന്നതിനും കേരളം മാതൃകാപരമായ പദ്ധതികളാണ് ഇതിനോടകം നടപ്പിലാക്കിയിട്ടുള്ളത്. അവയിലേറെയും രാജ്യത്ത് തന്നെ ആദ്യത്തേതാണെന്നും മന്ത്രി പറഞ്ഞു. പുതിയ തീരുമാനങ്ങൾക്കും നയങ്ങൾക്കും കാരണമാകുന്ന തരത്തിലുള്ള ഫലപ്രദമായ ആശയങ്ങളും നിർദ്ദേശങ്ങളുമാണ് ഈ കോൺക്ലേവിൽ നിന്നും സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഇന്റർ നാഷണൽ ലേബർ കോൺക്ലേവിന്റെ ലോഗോ സംസ്ഥാന ആസൂത്ര ബോർഡ് വൈസ് ചെയർമാൻ പ്രൊഫ വി കെ രാമചന്ദ്രന് നൽകി മന്ത്രി പ്രകാശനം ചെയ്തു.