സാമൂഹ്യനീതി വകുപ്പ് വയോജന സർവേ നടത്തും

Spread the love

സാമൂഹ്യനീതി വകുപ്പ് സംസ്ഥാനത്തെ വയോജനങ്ങളുടെ സർവേ നടത്തുന്നു. സർവേയിലൂടെ വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാനാണ് ശ്രമം. എല്ലാ വീടുകളിലും ഇതിന്റെ ഭാഗമായി ആളെത്തും. സർവേ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. വയോജനങ്ങൾക്കായി ഒരു വയോജന കമ്മീഷൻ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. വയോജനങ്ങളെ പരിപാലിക്കുന്ന കെയർ ഗിവർമാർക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. കെയർ ഗിവർമാർക്കായി വ്യവസ്ഥാപിത നിയമം തയ്യാറാക്കും. ഇവരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കുള്ള കൃത്യമായ മാനദണ്ഡവും നടപ്പാക്കും. വയോജനങ്ങൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനായി പല തദ്ദേശസ്ഥാപനങ്ങളിലും വയോജന ക്ലബുകൾ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങൾ കേരളം മുഴുവൻ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. ചായ കുടിച്ച് ഗ്ലാസ് വലിച്ചെറിയുന്നതു പോലെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള വയോജനങ്ങളെ വലിച്ചെറിയുന്ന പ്രവണത സമൂഹത്തിൽ ശക്തിപ്പെടുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു. മാനവികമായ ആർദ്രതയും സ്നേഹവും ഹൃദയൈക്യവും ക്ഷയിച്ചു വരുന്ന കാലമാണിത്.

കേരളത്തിൽ സർക്കാരിന് കീഴിലുള്ള 16 വയോജന ഹോമുകളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെ മാതൃകാ ഭവനം ആക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്ക് എതിരെയുള്ള ബോധവത്ക്കരണ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വയോജന സേവനവും പദ്ധതികളും ഉൾക്കൊള്ളുന്ന കൈപ്പുസ്തകം മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു. ചടങ്ങിൽ ഗതാഗത മന്ത്രി അഡ്വ. ആന്റണിരാജു അധ്യക്ഷത വഹിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *