മലങ്കര ഓർത്തഡോക്സ് സഭയുടെ സിംഹാസന പതാക ഫിലഡൽഫിയ മണ്ണിൽ ഉറപ്പിച്ച ആചാര്യശ്രേഷ്ഠന് ആയിരങ്ങളുടെ അന്ത്യ യാത്രാമൊഴി – രാജു ശങ്കരത്തിൽ

Spread the love

ഫിലഡൽഫിയ: മലങ്കര ഓർത്തോഡോക്സ് സഭയുടെ സിംഹാസന പതാക നാൽപ്പത്തിയേഴു വർഷങ്ങൾക്ക് മുൻപ് ഫിലഡൽഫിയ മണ്ണിൽ ഉറപ്പിച്ച, മത്തായി അച്ചൻ എന്ന് സ്നേഹപൂർവ്വം മലയാളി സമൂഹം ഒന്നടങ്കം വിളിച്ചിരുന്ന മത്തായി കോർ എപ്പിസ്‌കോപ്പായ്ക്ക് ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഇടവക ജനങ്ങളും, സുഹൃത്തുക്കളും, ബന്ധുക്കളും ചേർന്ന വൻ ജനാവാലി കണ്ണീരിൽ കുതിർന്ന അന്ത്യ യാത്രാമൊഴി നൽകി.

ക്രൈസ്തവ സമൂഹത്തിൽ കേരളത്തിനകത്തും വിദേശത്തും ഒരുപക്ഷെ, ഇന്നേവരെ ഇതുപോലൊരു രാജകീയ യാത്രയയപ്പ് ഒരു പുരോഹിതർക്കും ലഭിച്ചിട്ടില്ല, ഇനിയൊട്ട് ലഭിക്കുകയുമില്ല. അതായിരുന്നു ഒക്ടോബർ 15 ഞായർ മുതൽ ഒക്ടോബർ 17 ചൊവ്വാഴ്ചവരെയുള്ള മൂന്നു ദിവസങ്ങളിൽ പ്രിയപ്പെട്ട മത്തായി അച്ചനെ ഒരുനോക്ക് കാണുവാനും അന്ത്യോപചാരമർപ്പിക്കുവാനും നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ ആയിരങ്ങൾ സാക്ഷ്യപ്പെടുത്തിയത്.

ഓർത്തോഡോക്സ് സഭയിലെ പുരോഹിതരുടെ സംസ്ക്കാര ചടങ്ങുകളിലെ എട്ട് ഭാഗങ്ങളായി നടത്തപ്പെട്ട നീണ്ട ശുശ്രൂഷാ സമയങ്ങളിലും, അനുശോചന പ്രസംഗ സമയങ്ങളിലും ഇടവേളകളില്ലാതെ ഭൗതിക ശരീരം ഒരുനോക്ക് കാണുവാൻ വൻ തിരക്കായിരുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ ഏവർക്കും കാണുവാൻ അവസരമൊരുക്കിയത് ഏവർക്കും ആശ്വാസമായി. വന്നുചേർന്ന ഏവർക്കും സുഗമമായി കാർ പാർക്കിംഗ് സൗകര്യം ഒരുക്കിയത് സെന്റ് ഗ്രീഗോറിയോസ് ഇടവകയിലെ യുവജനങ്ങളുടെ പ്രിയങ്കരനായ ബിജു ചാക്കോയുടെ നേതൃത്വത്തിലുള്ള യുവജന നിരയാണ്.

മത്തായി അച്ചന്റെ അന്ത്യാഭിലാഷമായിരുന്നു നല്ല ഒരു അന്ത്യവും ഏറ്റവും നല്ല ഒരു യാത്രയയപ്പും വേണമെന്നുള്ളത്. ഈ ആഗ്രഹം പലതവണ ഇടവക വികാരി ഷിബു അച്ചനോടും പ്രിയ പത്നി മറിയാമ്മ കൊച്ചമ്മയോടും, മറ്റ് പ്രിയപ്പെട്ടവരോടും പലവട്ടം അച്ചൻ പറഞ്ഞിരുന്നു. ഒരു പൂവ് ചോദിച്ച ആൾക്ക് ഒരു പൂന്തോട്ടം മുഴുവനും കൊടുത്തതുപോലെ, ആഗ്രഹിച്ചതിനപ്പുറം അവിശ്വസനീയമായ രാജകീയ യാത്രയയപ്പാണ് മത്തായി അച്ചന്റെ പള്ളി എന്ന പേരിൽ എക്കാലവും അറിയപ്പെടുന്ന ഫിലഡൽഫിയ സെന്റ് ഗ്രീഗോറിയോസ് ഇടവകയിലെ ജനങ്ങളും അമേരിക്കൻ മലയാളി സമൂഹവും സമ്മാനിച്ചത്.

സംസ്കാര ചടങ്ങുകൾക്ക് പ്രധാന കാർമ്മികത്വം വഹിച്ച പരിശുദ്ധ കാതോലിക്കാ ബാവായുടെ വാക്കുകൾ ഇപ്രകാരം ആയിരുന്നു:
ഓർത്തഡോക്സ് സഭയുടെ അമേരിക്കയിലെ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ച ശ്രേഷ്ഠ ആചാര്യ, അങ്ങയുടെ വഴിത്താരയിലെല്ലാം ദൈവാനുഗ്രഹത്തിൻറെ നക്ഷത്ര വെളിച്ചം നിറഞ്ഞുനിന്നത് ഞങ്ങൾ തിരിച്ചറിയുന്നു. മലങ്കര സഭയാകുന്ന തോട്ടത്തിൽ നിന്ന് പറുദീസായാകുന്ന നിത്യ ഭവനത്തിലേക്ക് പറിച്ചുനടപ്പെട്ട ദൈവദാസാ, അവിടെ പുഷ്പിച്ച് സുഗന്ധം പരത്തുന്ന പനിനീർച്ചെടിയായി അനേകരുടെ ഹൃദയങ്ങളിൽ ഇനി അങ്ങ് ജീവിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

വാർത്ത തയ്യാറാക്കിയത്: രാജു ശങ്കരത്തിൽ.

ചിത്രങ്ങൾ: സോബി ഇട്ടി ചെറിയാൻ ഡാനിയേൽ (ബോബൻ) മനോജ് സാമുവൽ.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *