ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന് ഗവേഷണത്തില്‍ വലിയ പങ്ക് വഹിക്കാനാകും : മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം: ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന് ഗവേഷണത്തില്‍ വലിയ പങ്ക് വഹിക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും രോഗാതുരത കുറയ്ക്കുന്നതിന് ആവശ്യമായ ഗവേഷണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസില്‍ ലോക പ്രമേഹദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ജീവിതശൈലീ രോഗങ്ങള്‍. സംസ്ഥാനത്തെ സംബന്ധിച്ച് സാമൂഹിക, വിദ്യാഭ്യാസ മുന്നേറ്റങ്ങളിലൂടെ നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ട്. ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിനായി ആര്‍ദ്രം ആരോഗ്യം കാമ്പയിന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയവയുള്ളവരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി വരുന്നു. ഇതുവരെ ആകെ 1.49 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി. ഇതില്‍ നിലവില്‍ രക്താതിമര്‍ദമുള്ള 16.21 ലക്ഷം പേരുടേയും പ്രമേഹമുള്ള 13.12 ലക്ഷം പേരുടേയും ഇതുരണ്ടുമുള്ള 6.15 ലക്ഷം പേരുടേയും വിവരങ്ങള്‍ ശേഖരിച്ച് പരിശോധനകളും തുടര്‍ ചികിത്സയും ഉറപ്പാക്കി വരുന്നു.

രോഗതുരത കുറയ്ക്കുക വളരെ പ്രധാനമാണ്. രോഗമുണ്ടെങ്കില്‍ രോഗ തീവ്രത വര്‍ധിക്കാതെ നോക്കാന്‍ കൃത്യയമായി മരുന്നുകള്‍ കഴിക്കേണ്ടതുണ്ട്. രോഗം വരാതെ നോക്കുകയും പ്രധാനമാണ്. വ്യായാമം, പ്രതിരോധം, ചികിത്സ എന്നിവ പ്രധാനമാണ്. ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കാന്‍ ആരോഗ്യ വകുപ്പ് ഒട്ടനേകം പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതായും മന്ത്രി വ്യക്തമാക്കി.

കൗൺസിലർമാരായ ഡി.ആർ. അനിൽ, സുരേഷ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് മോറിസ്, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിപിന്‍ ഗോപാല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് ഡയറക്ടര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ജബ്ബാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *