ജനാധിപത്യത്തിന്റെയും പൗരബോധത്തിന്റെയും വിജയമാണ് നവകേരള സദസ്സിലെ ബഹുജന പങ്കാളിത്തം : മുഖ്യമന്ത്രി

Spread the love

കാസർഗോഡ് നിന്ന് 14,232 നിവേദനങ്ങൾ
നവകേരള സദസ്സിന്റെ രണ്ടാമത്തെ ദിവസവും കണ്ട വൻ ജനപങ്കാളിത്തം ജനാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന പൊതുസമൂഹത്തിന്റെ കരുത്താണ് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പയ്യന്നൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാസർഗോഡ് ചെങ്കള മുതൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവ് വരെ വടക്കേയറ്റത്തെ ജില്ലയിലെ യാത്ര പൂർത്തിയാക്കുമ്പോൾ ഒരു മഹാ ജനമുന്നേറ്റ സദസ്സായി യാത്ര ഉയർന്നു എന്ന് സംശയമില്ലാതെ പറയാം. ജനങ്ങൾ കേവലം കേൾവിക്കാരായി ഇരിക്കുകയല്ല ഇവിടെ. ഓരോരുത്തരും തങ്ങളുടെ സജീവമായ ഇടപെടൽ ഉറപ്പാക്കി ഇതിനോടൊപ്പം ചേരുകയാണ്.പൈവെളിഗെയിൽ ശനിയാഴ്ച റെക്കോഡ് സൃഷ്ടിച്ച ജനാവലിയാണ് ഉദ്ഘാടന പരിപാടിക്കെത്തിയതെങ്കിൽ, ഞായറാഴ്ചത്തെ പര്യടനത്തിൽ എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. സർക്കാർ പറയുന്നത് കേൾക്കാനും നാടിന്റെ പുരോഗതിയ്ക്കായി സ്വന്തം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പങ്കുവെക്കാനും ഉത്സാഹപൂർവ്വം വന്നു ചേർന്ന കാസർകോഡ് ജില്ലയിലെ ജനാവലി കേരളത്തിന്റെ ഉന്നതമായ ജനാധിപത്യബോധ്യത്തിന്റെ മാതൃകയായി വർത്തിച്ചു. നാടിന്റെ പുരോഗതിയ്ക്കായി കൂടുതൽ ഊർജ്ജത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനം നവകേരള സദസ്സ് പകരുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളിൽ നിവേദനങ്ങൾ നൽകാനുള്ള സംവിധാനം ഒരുക്കാൻ ശ്രദ്ധിക്കുന്നുണ്ട്. കാസർകോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുമായി 14,232 നിവേദനങ്ങളാണ് ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേശ്വരത്തു 1908ഉം കാസർഗോഡ് 3451ഉം ഉദുമയിൽ 3733ഉം കാഞ്ഞങ്ങാട് 2840ഉം തൃക്കരിപ്പൂർ 2300ഉം ആണ് ലഭിച്ചത്.

ക്രിക്കറ്റ് ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിന് മുഖ്യമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഒരുപോലെ തിളങ്ങിയ ലോകകപ്പായിരുന്നു ഇത്. ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് കീഴിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച ടീമിൽ വിരാട് കോഹ്ലിയുടെയും മുഹമ്മദ് ഷമിയുടെയും നേട്ടങ്ങൾ എടുത്തു പറയേണ്ടതാണ്. കിരീടം നേടാൻ വലിയ സാദ്ധ്യതകൾ കൽപിച്ചിരുന്ന ഇന്ത്യൻ ടീമിന്റെ പരാജയം അപ്രതീക്ഷിതമാണ്. കൂടുതൽ നേട്ടങ്ങളും വിജയവും കൈവരിക്കാനുള്ള കരുത്തോടെ ഇന്ത്യൻ ടീം തിരിച്ചുവരട്ടെ എന്നാശംസിക്കുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *