നവകേരള സദസ്സ് രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

Spread the love

നവകേരള സദസ് രാജ്യത്തിനാകെ മാതൃകയാണെന്നും ജനാധിപത്യ സംവിധാനത്തിൽ പുതുമയുള്ള നടപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയിൽ നവകേരള സദസിന്റെ ആദ്യ ദിനത്തിൽ തിരൂർ ബിയാൻ കാസിലിൽ നടന്ന പ്രഭാതയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് പരമാധികാരി. തെരഞ്ഞെടുപ്പിന് ശേഷം നമ്മൾ അധികാരത്തിലേറ്റിയ സർക്കാർ നമുക്ക് വേണ്ടി എന്തു ചെയ്തു എന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ഇതിനു വേണ്ടിയാണ് ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് എന്നത് ആവിഷ്‌കരിച്ചത്. പ്രകടന പത്രികയിൽ പറഞ്ഞതിൽ വിരലിലെണ്ണാവുന്നവ ഒഴിച്ച് നടപ്പാക്കി. പ്രോഗ്രസ് റിപ്പോർട്ടിലൂടെ കഴിഞ്ഞ സർക്കാർ ജനങ്ങളെ അറിയിച്ചവ ജനം അംഗീകരിച്ചതിന്റെ ഫലമായാണ് ഭരണത്തുടർച്ച ലഭിച്ചത്.

2021 ൽ സർക്കാർ വീണ്ടും അധികാരത്തിൽ വന്നപ്പോൾ കൂടുതൽ വേഗതയിൽ കാര്യ നിർവഹണം സാധ്യമാക്കി. ഫയൽ അദാലത്തുകൾ നടപ്പാക്കി. ഓരോ താലൂക്കിലൂടെയും ഫയൽ നീക്കങ്ങൾ വേഗത്തിലാക്കി. വിവിധ വകുപ്പുകളിൽ മന്ത്രിതല സംഘങ്ങൾ നേരിട്ട് വിലയിരുത്തിയാണ് ഇക്കാര്യങ്ങൾ നിരീക്ഷിച്ചത്. ഫയലുകളുടെ നീക്കങ്ങൾ വേഗത്തിലാക്കുമ്പോൾ ഏറ്റവും വേഗത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നു. ഓരോതാലൂക്കുകളിലും മന്ത്രിതല സംഘങ്ങൾ ജില്ലാ കളക്ടർമാർ എന്നിവരെല്ലാം ഇടപെട്ട് ഇതെല്ലാം കാര്യക്ഷമമാക്കുന്നു. ഇതൊക്കെ ഭരണനിർവ്വഹണം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായകരമാണ്. മേഖല തലത്തിലും സംസ്ഥാന തലത്തിലും ഭരണനിർവ്വഹണം സുതാര്യമായ രീതിയിലാണ് മുന്നേറുന്നത്. ജനങ്ങൾക്ക് നല്ലരീതിയിൽ നീതി ലഭ്യമാക്കുകയെന്നതാണ് ഇതിന്റെയെല്ലാം ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സിലേക്കുള്ള ജനപ്രവാഹം കേരളത്തെക്കുറിച്ചുള്ള നമ്മുടെ നാടിന്റെ ബോധ്യത്തിന്റെ ഭാഗമാണ്. ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന പരിപാടിയായി നവകേരള സദസ് മാറുകയാണ്. ഭരണനിർവ്വഹണത്തിന്റെ സ്വാദ് കേരളത്തിലെ ഓരോ മനുഷ്യനും അനുഭവിക്കാൻ കഴിയണമെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. വികസനം കേരളത്തിന്റെ എല്ലാ ഭാഗത്തും എത്തണം. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനം എന്നതാണ് കാഴ്ചപ്പാട്. ഇതിനു വേണ്ടിയാണ് ഫയൽ അദാലത്തുകളും താലൂക്ക് തല പരാതി പരിഹാര അദാലത്തുകളും തുടർന്ന് ജില്ലാ, മേഖലാതല പരാതി പരിഹാര അദാലത്തുകളും സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ കലാ-സാംസ്‌കാരിക-സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രഗത്ഭർ ക്ഷണിതാക്കളായി പ്രഭാതയോഗത്തിൽ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *