ചലച്ചിത്രമേഖലയിലെ സ്ത്രീ പ്രശ്‌നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളം : മുഖ്യമന്ത്രി

Spread the love

സമിതി ശുപാർശകൾ ഗൗരവപൂർവം പരിഗണിക്കും.

സിനിമ മേഖലയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കും.

ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു സംസ്ഥാന സർക്കാർ ഇന്ത്യയിൽ ആദ്യമായി സമിതിയെ നിയോഗിച്ചത് കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം ആമുഖമായി എടുത്തു പറയുന്നുണ്ട്.

ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് ചില ഗൗരവതരമായ വിഷയങ്ങൾ ഉയർന്നു വന്നപ്പോഴാണ് സർക്കാർ ഈ കമ്മിറ്റിയെ നിയോഗിച്ചത്.

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾ നേരിടുന്ന പ്രശ്നങ്ങളും തൊഴിൽ സാഹചര്യവും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായാണ് റിട്ടയേഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയോഗിച്ചത്.

ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ ശുപാർശകൾ അതീവ പ്രധാന്യം നൽകി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചത്.

അടിയന്തരസ്വഭാവത്തിൽ പരിഗണിക്കേണ്ടതും ഉടൻ പരിഹാരം കാണേണ്ടതുമായ പ്രശ്നങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ തീർപ്പുണ്ടാക്കിയത്. വിശദമായ പരിശോധനയിലൂടെ നടപ്പിലാക്കേണ്ട ശുപാർശകൾ തുടർന്ന് പരിഗണിച്ചു. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതിന് പൊതുമാർഗ്ഗ രേഖകൊണ്ടുവരാൻ സർക്കാരിന് അധികാരം ഉണ്ടോ എന്ന പ്രശ്നം അഭിസംബോധന ചെയ്യാനാണ് അടുത്ത ഘട്ടത്തിൽ ശ്രമിച്ചത്.

സിനിമാ വ്യവസായമേഖലയിൽ ഇൻറേണൽ കംപ്ലൈയിന്റ് കമ്മറ്റി രൂപീകരിക്കുക എന്നത് അടിയന്തിര സ്വഭാവത്തോടെ നടപ്പിലാക്കുന്നു എന്നുറപ്പാക്കിയിട്ടുണ്ട്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രധാന ആവശ്യമായിരുന്നു അത്. മറ്റൊരു പ്രധാന ശുപാർശ വനിതകൾ സംവിധായകരും സാങ്കേതികപ്രവർത്തകരുമായി വരുന്ന സിനിമകൾക്ക്പ്രോൽസാഹനം നൽകണമെന്നതാണ്. ക്രിയാത്മകമായ ഇടപ്പെടലാണ് സർക്കാർ അതിൽ നടത്തിയത്. അതിനായി ബജറ്റ് വിഹിതം നീക്കിവെച്ചു. പ്രതിവർഷം വനിതകളുടെ വിഭാഗത്തിൽ രണ്ടും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ രണ്ടും സിനിമകൾക്ക് പരമാവധി ഒന്നരകോടി രൂപ നൽകാൻ തീരുമാനിച്ചു. നിലവിൽ നാല് സിനിമകൾ സർക്കാരിന്റെ ധനസഹായത്തോടെ വനിതാ സംവിധായകരും സാങ്കേതികപ്രവർത്തകരും ചേർന്ന് പുറത്തിറക്കി. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ വനിതകൾ നിർമ്മിക്കുന്ന മറ്റ് ചലചിത്രങ്ങൾ നിർമ്മാണഘട്ടത്തിലാണ്. മലയാള സിനിമയുടെ ആദ്യ നായികയെ കല്ലെറിഞ്ഞ് ഓടിച്ച ഈ നാട്ടിൽ സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകി അവരെ കൊണ്ട് സിനിമ സംവിധാനം ചെയ്യിപ്പിച്ചത് സർക്കാരിന്റെ എടുത്ത് പറയേണ്ട നേട്ടമാണ്. അന്തരാഷ്ട്ര ചലചിത്രവേദിയായ കാനിൽപോലും ഈ നേട്ടം ചർച്ചയായത് ഓർക്കണം.

കമ്മറ്റിയുടെ ശുപാർശകളിലൊന്ന് സിനിമാ, ടെലിവിഷൻ, സീരിയൽ രംഗത്തെ തർക്ക പരിഹാരത്തിനും ചൂഷണം തടയുന്നതിനും ഒരു ജുഡീഷ്യൽ ട്രിബ്യൂണൽ രൂപീകരിക്കണമെന്നതായിരുന്നു. കേരളാ സിനിമാ റെഗുലേറ്ററി അതോറിറ്റി ബില്ല് നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാർ പരിശോധന നടത്തി. വലിയ പ്രാഥമിക ചെലവും പ്രതിവർഷം ഗണ്യമായ ആവർത്തന ചെിലവും വരുന്നതാണ് അതോറിറ്റിയുടെ രൂപീകരണം. എന്നാൽ കേരള സിനി എപ്ലോയേഴ്സ് ആന്റ് എപ്ലോയീസ് (റെഗുലേഷൻ) ആക്ട് ഉണ്ടാക്കണമെന്നും ട്രിബ്യൂണൽ രൂപീകരിക്കണം എന്നുമുള്ള കമ്മിറ്റിയുടെ ശുപാർശ സർക്കാർ പരിഗണിച്ച് നടപടിയെടുക്കും.

സമഗ്രമായ സിനിമാ നയം നടപ്പിലാക്കുക എന്നതാണ് മറ്റൊരു ശുപാർശ. സിനിമാ നയത്തിന്റെ കരട് തയ്യാറാക്കുന്നതിനായി പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന്റെ അദ്ധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സിനിമാ നയത്തിന്റെ കരട് രേഖ ചർച്ച ചെയ്യുന്നതിനായി ഒരു കോൺക്ലേവ് നടത്തും. സിനിമയിലെ പ്രൊഡക്ഷൻ ബോയി മുതൽ സംവിധായകൻ വരെയുളള സിനിമക്ക് മുന്നിലും അണിയറയിലും ഉളള എല്ലാവരേയും പങ്കെടുപ്പിച്ച് വിപുലമായ ചർച്ച നടത്തിയാണ് സിനിമാ നയം രൂപീകരിക്കുക.

വനിതകൾക്കായി പ്രൊഡക്ഷൻ മാനേജ്മെന്റ്, ക്യാമറ ആന്റ് ലൈറ്റിംഗ്, ആർട്ട് ആന്റ് ഡിസൈൻ, കൊസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷൻ, മാർക്കറ്റിംഗ് ആന്റ് പബ്ലിസിറ്റി എന്നീ വിഭാഗങ്ങളിൽ തൊഴിൽ പരിശീലനം നൽകുന്നതിനുള്ള പദ്ധതി സംസ്ഥാന ചലച്ചിത്ര അക്കാദമി വഴി ആരംഭിച്ചിട്ടുണ്ട്. പരിശീലനത്തിനുശേഷം പ്രൊഫഷണൽ ഫിലിം പ്രൊഡക്ഷൻ കമ്പനികളിൽ തൊഴിലവസരത്തിന് വഴിയൊരുക്കും. ഗുണഭോക്താക്കൾക്ക് ആറ് മാസക്കാലത്തേക്ക് സ്റ്റൈപന്റ് അനുവദിക്കും. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ സിനിമയുടെ ഏതെങ്കിലും മേഖലയിൽ മികവു പുലർത്തുന്ന സ്ത്രീ, ട്രാസ്ജെൻഡർ വിഭാഗങ്ങൾക്കായി 50,000 രൂപയുടെ പ്രത്യേക അവാർഡ് ഏർപെടുത്തിയിട്ടുണ്ട്. ഗോത്രവർഗ്ഗ ഗായിക നാഞ്ചിയമ്മ, ശ്രുതി ശരണ്യം എന്നിവർ ഈ അവാർഡ് നേടിയിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *