സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയണം , സാംസ്‌കാരിക മന്ത്രി സ്ഥാനം രാജിവയ്ക്കണം : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയണം; സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും നിയമപരമായ ബാധ്യതയില്‍ നിന്നും

ഒളിച്ചോടുകയും റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടുകയും ചെയ്ത സാംസ്‌കാരിക മന്ത്രി സ്ഥാനം രാജിവയ്ക്കണം; സോളാര്‍ കേസിനെ കുറിച്ചുള്ള സജി ചെറിയാന്റെ പരാമര്‍ശം പിണറായി സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി എന്നതിന്റെ കുറ്റസമ്മതം; പരാതി നല്‍കിയാലെ കേസെടുക്കൂവെന്ന സര്‍ക്കാര്‍ നിലപാട് വെറും വാശി.


കേരളത്തിലെ സിനിമ രംഗത്ത് വലിയ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് സംവിധായകന്‍ രഞ്ജിത്തെന്നാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. സജി ചെറിയാന്‍ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷെ അദ്ദേഹത്തിനെതിരെ ഇപ്പോള്‍ ബംഗാളിലെ നടി ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷ പദം രഞ്ജിത്ത് ഒഴിയുമെന്നാണ് കരുതുന്നത്. രഞ്ജിത്തിന് എതിരായ ആരോപണം അന്വേഷിക്കണം. കാര്‍ക്കശ്യം നിറഞ്ഞ സ്ത്രീപക്ഷ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. നിരപരാധികളെ മോശക്കാരാക്കണമെന്നും ആഗ്രഹമില്ല. പക്ഷെ അന്വേഷിക്കില്ലെന്ന സര്‍ക്കാര്‍ നടപടിയാണ് സിനിമാ ലോകത്തെയാകെ കരിനിഴലില്‍ നിര്‍ത്തുന്നത്. പരാതി നല്‍കിയാലെ കേസെടുക്കൂവെന്ന സര്‍ക്കാര്‍ നിലപാട് വെറും വാശിയാണ്.

സോളാര്‍ കേസില്‍ സി.ബി.ഐ സി.ബി.ഐ പറഞ്ഞത് കേട്ടില്ലേ, ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്തത് വെറുതെയായില്ലേയെന്നാണ് മന്ത്രി സജി ചെറിയാന്‍ പറയുന്നത്. അതൊരു കുറ്റസമ്മതമാണ്. സോളാറുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ അന്വേഷിക്കട്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്. ഒരു തെളിവുമില്ലെന്നും കേസുമായി മുന്നോട്ടു പോകാനാകില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് ആ ഉദ്യോഗസ്ഥനെ മാറ്റി പിണറായി സര്‍ക്കാര്‍ മറ്റൊരാളെ നിയോഗിച്ചു. ആ ഉദ്യോഗസ്ഥനും തെളിവില്ലെന്നു പറഞ്ഞു. മൂന്നാമത് അന്വേഷിച്ച ഉദ്യോഗസ്ഥനും തെളിവില്ലെന്നു പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍ബന്ധമുണ്ടായിട്ടും ഈ കേസുമായി മുന്നോട്ടു പോകാനാകില്ലെന്ന നിലപാടാണ് അന്വഷിച്ച എല്ലാ ഉദ്യോഗസ്ഥരും സ്വീകരിച്ചത്. എന്നിട്ടാണ് പിണറായി സര്‍ക്കാര്‍ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചത്. സജി ചെറിയാന്‍ പറഞ്ഞതു പോലെ കോടതിയല്ല ഉമ്മന്‍ ചാണ്ടിയെ വെറുതെ വിട്ടത്. സി.ബി.ഐ അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഒരു തെളിവുമില്ലെന്നും കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നുമുള്ള സി.ബി.ഐയുടെ റിപ്പോര്‍ട്ട് കോടതി സ്വീകരിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയെയും കോണ്‍ഗ്രസ് നേതാക്കളെയും പിണറായി സര്‍ക്കാര്‍ വേട്ടയാടുകയായിരുന്നുവെന്നാണ് സജി ചെറിയാന്റെ കുറ്റസമ്മതത്തിലൂടെ വ്യക്തമായിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കാന്‍ കൂട്ടു നില്‍ക്കുകയും റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയ ശേഷം പുറത്തു വിടുകയും വേട്ടക്കാരെ സംരക്ഷിച്ച് ഇരകളെ തള്ളിപ്പറയുകയും ചെയ്ത് നിയമപരമായ ഉത്തരവാദിത്തം മറന്ന് പരാതി തന്നാല്‍ മാത്രമെ കേസെടുക്കൂവെന്നും പറയുന്ന സജി ചെറിയാന്‍ മന്ത്രി സ്ഥാനം ഒഴിയുന്നതാണ് നല്ലത്. മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ അദ്ദേഹം യോഗ്യനല്ല. സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും നിയമപരമായ ബാധ്യതയില്‍ നിന്നും ഒളിച്ചോടുകയും റിപ്പോര്‍ട്ട് പുറത്തു വിട്ടപ്പോള്‍ കൃത്രിമം കാട്ടുകയും ചെയ്ത സാംസ്‌കാരിക മന്ത്രി രാജിവച്ച് പുറത്തു പോകണം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍ മേല്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തണമെന്നാണ് തുടക്കം മുതല്‍ക്കെ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അന്വേഷണം വേണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ലൈംഗിക ചൂഷണ പരമ്പര നടന്നതു സംബന്ധിച്ച് ഇരകളുടെ മൊഴിയുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 199 അനുസരിച്ച് സ്ത്രീകള്‍ക്കെതിരെ അതിക്രമം ഉണ്ടായെന്ന് അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെങ്കില്‍ അതൊരു ക്രിമിനല്‍ കുറ്റമാണ്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടിനെ തുടര്‍ന്ന് ജനങ്ങള്‍ സിനിമ ലോകത്തെ ഒന്നടങ്കം കുറ്റവാളികളായി കാണുകയാണ്. യഥാര്‍ത്ഥ കുറ്റവാളികള്‍ ആരാണെന്ന് കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കേസെടുക്കില്ലെന്നല്ല, അന്വേഷണം പോലും നടത്തില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. കുറ്റകൃത്യം നടന്നു എന്നതിന്റെ തെളിവ് പെന്‍ഡ്രൈവും വാട്‌സാപ് ചാറ്റുകളും ഇരകളുടെ മൊഴികളുമായി സര്‍ക്കാരിന്റെ പക്കലുണ്ട്. എന്നിട്ടാണ് പരാതി നല്‍കണമെന്ന് പറയുന്നത്. ഇരകളുടെ പേരുകള്‍ വെളിപ്പെടുത്താതെ തന്നെ സര്‍ക്കാരിന് അന്വേഷണം നടത്താം. പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന് വേണ്ടപ്പെട്ടവര്‍ സര്‍ക്കാരിനകത്തും പുറത്തും നിന്ന് സമ്മര്‍ദ്ദം ചെലുത്തുകയാണ്. സര്‍ക്കാര്‍ ഇരകളെ തള്ളി വേട്ടക്കാര്‍ക്ക് വഴങ്ങിക്കൊണ്ടിരിക്കുകയാണ്. കമ്മിറ്റി റിപ്പോര്‍ട്ടും കയ്യില്‍ വച്ചിട്ട് ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി കോണ്‍ക്ലേവ് നടത്തുമെന്ന നാടകം കേരളത്തില്‍ വേണ്ട.

താരസംഘടനയ്‌ക്കെതിരായ റിപ്പോര്‍ട്ടല്ല പുറത്തു വന്നിരിക്കുന്നത്. ആ സംഘടനയില്‍ പലര്‍ക്കും പല അഭിപ്രായമുണ്ടാകും. റിപ്പോര്‍ട്ടിന് മേല്‍ സര്‍ക്കാര്‍ നാലര കൊല്ലം അടയിരുന്നത് എന്തിനാണ്? കുറ്റകൃത്യം ഉണ്ടായാല്‍ നടപടി എടുക്കണ്ടേ? റിപ്പോര്‍ട്ട് പുറത്തു കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം മാത്രമെ വിവരാവകാശ കമ്മിഷന് അധികാരമുള്ളൂ. അല്ലാതെ കേസെടുക്കേണ്ടെന്ന് കമ്മിഷന്‍ എവിടെയും പറഞ്ഞിട്ടില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *