റിപ്പബ്‌ളിക്ക് ദിന പരേഡിലും, കർത്തവ്യ പഥ് മാർച്ചിലും, പ്രധാനമന്ത്രിയുടെ റാലിയിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത 174 എൻസിസി കേഡറ്റുകൾക്കും കണ്ടിജന്റ് കമാൻഡർക്കും പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കരിയാപ്പ ഹാളിൽ സ്വീകരണം നൽകി.കേരളത്തിലെ എൻസിസിയ്ക്ക് സംസ്ഥാന സർക്കാർ മികച്ച പിന്തുണ നൽകുന്നുണ്ടെന്നും അതിനായി ആവശ്യമായ എല്ലാ സഹായങ്ങളും അനുവദിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ചടങ്ങിൽ കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.ആയിരം എൻസിസി എയർവിംഗ് കേഡറ്റുകളെ ഓരോ വർഷവും സൗജന്യമായി ഫ്ളയിംഗ് പരിശീലിപ്പിക്കുന്നതിനുള്ള എയർ സ്ട്രിപ്പിന്റെ നിർമ്മാണം ഇടുക്കിയിൽ അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരം കല്ലറയിൽ ദേശീയ നിലവാരത്തിലുള്ള പരിശീലന കേന്ദ്രത്തിന്റെ ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ചുവരുന്നു. മലബാർ മേഖലയിലെ കേഡറ്റുകൾക്ക് വേണ്ടി 1804 ലക്ഷം രൂപ ചെലവാക്കി നിർമ്മിക്കുന്ന പരിശീലന കേന്ദ്രം ഡിസംബറിൽ പൂർത്തിയാകും. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഈ വർഷം പുതുതായി പരിശീലന കേന്ദ്രങ്ങൾക്കുള്ള പ്രവർത്തനവും തുടങ്ങും. ദേശീയ തലത്തിൽ നടത്തിവരുന്ന റിപ്പബ്ലിക്ക് ദിന ക്യാമ്പ്, തൽ സൈനിക് ക്യാമ്പുകൾ നൗ സൈനിക് ക്യാമ്പുകൾ, വായുസേന ക്യാമ്പുകൾ കൂടാതെ വാർഷിക ക്യാമ്പുകൾ നടത്തുന്നതിനാവശ്യമായ ഫണ്ടും കേഡറ്റുകൾക്ക് ഭക്ഷണത്തിനായി 3000 രൂപ വീതം അധികമായും സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പാങ്ങോട്, കരിയപ്പ ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മേജർ ജനറൽ രമേഷ് ഷൺമുഖം, അഡീഷണൽ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എ. രാഗേഷ്, ഡി.ഡി.ജി എൻ. സി. സി, ഗ്രൂപ്പ് കമാൻഡർമാർ, മറ്റ് ഓഫീസേഴ്‌സ്, റിപ്പബ്‌ളിക് ദിന കണ്ടിജന്റിന് നേതൃത്വം നൽകിയ കേണൽ അഭിഷേക് റാവത്ത്, സേനാ മെഡൽ, ബാൻഡ് ടിമിന് നേതൃത്വം നൽകിയ കമാൻഡിംഗ് ഓഫീസർ പ്രശാന്ത് നായർ എന്നിവർ പങ്കെടുത്തു.