പ്രതിപക്ഷ നേതാവ് നിലമ്പൂരില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (24/04/2025).
സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ കാത്തിരിക്കുന്നു; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് യു.ഡി.എഫ് സുസജ്ജം; മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമല്ല; ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കേരളം എന്താണെന്നോ കേരള രാഷ്ട്രീയ എന്താണെന്നോ തിരിച്ചറിവില്ലാത്തയാള്‍
നിലമ്പൂര്‍ : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ യു.ഡി.എഫ് നേരത്തെ തന്നെ തുടങ്ങി. ഏത് സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും യു.ഡി.എഫ് സുസജ്ജമാണ്. ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കും. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ എതിര്‍പ്പും നിരാശയും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും. സര്‍ക്കാരിന് എതിരെ പ്രതികരിക്കാനുള്ള അവസരത്തിനായി ജനങ്ങള്‍ കാത്തിരിക്കുകയാണ്. നിലമ്പൂരിലെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കു വേണ്ടി സര്‍ക്കാരിനെതിരെ നിലമ്പൂരിലെ ജനങ്ങള്‍ പ്രതികരിക്കും. പി.വി അന്‍വര്‍ പൂര്‍ണമായ പിന്തുണ നല്‍കിയിട്ടുണ്ട്. അത് സ്വീകരിച്ചിട്ടുമുണ്ട്. അദ്ദേഹവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഘടകകക്ഷി ആക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യു.ഡി.എഫ് തീരുമാനിക്കും.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമല്ല. മകള്‍ക്കെതിരായ ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചതല്ല. സി.എം.ആര്‍.എല്ലുമായി ബന്ധപ്പെട്ട കേസ് ഇന്‍കം ടാക്‌സ് ട്രിബ്യൂണല്‍ പരിശോധിക്കുന്നതിനിടയിലാണ് വെളിവായ കാര്യമാണിത്. അത് പരിശോധിക്കുന്നതിനു വേണ്ടിയാണ് എസ്.എഫ്.ഐ.ഒയെ ചുമതലപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം എത്തിയെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഒരു സേവനവും നല്‍കാതെയാണ് പണം നല്‍കിയതെന്നതാണ് സി.എം.ആര്‍.എല്‍ ജീവനക്കാരുടെ മൊഴി. അത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയത്തിന്റെ പരിധിയില്‍ വരുന്ന ഗുരുതരമായ കുറ്റകൃത്യമാണ്. മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.
സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതില്‍ കോണ്‍ഗ്രസിന് ഒരു രീതിയുണ്ട്. സ്ഥാനാര്‍ത്ഥിയെ അഖിലേന്ത്യാ നേതൃത്വമാണ് പ്രഖ്യാപിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന ഒരു പുതിയരീതി കോണ്‍ഗ്രസിനുണ്ട്. തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിച്ചാല്‍ ഇന്നു രാത്രി തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. അതിനുള്ള പ്രഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പാലക്കാട് മാധ്യമങ്ങള്‍ എന്തൊരു ബഹളമായിരുന്നു. പത്തു ദിവസം ഇരിക്കപ്പൊറുതി തന്നിട്ടില്ല. ഇപ്പോഴും എന്തൊരു വാര്‍ത്തകളാണ് നല്‍കുന്നത്? രാവിലെ ഒരാളുടെ പേര് പറഞ്ഞിട്ട് വൈകിട്ടാകുമ്പോള്‍ അയാള്‍ക്ക് തൂക്കം കുറഞ്ഞെന്നു പറയും. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള അനുമതിയെങ്കിലും ഞങ്ങള്‍ക്ക് തരണം. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കാന്‍ ഡല്‍ഹിയില്‍ നിന്നും അനുമതി കൊടുത്തെന്ന് ഇന്നലെ ഒരു വാര്‍ത്ത വന്നു. ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നവര്‍ വിശ്വാസ്യത പോകുമെന്ന് ഓര്‍ക്കണം.
എല്‍.ഡി.എഫിന്റെ രാഷ്ട്രീയ വോട്ട് പോലും അവര്‍ക്ക് കിട്ടില്ല. പാലക്കാട് ബഹളമുണ്ടാക്കിയിട്ടും ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് പോയി. തൃക്കാക്കരയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു മാസം മുന്‍പ് ക്യാമ്പ് ചെയ്തിട്ടും എല്ലാ തന്ത്രങ്ങളും ഉപയോഗിച്ചിട്ടും പി.ടി തോമസ് ജയിച്ചതിന്റെ ഇരട്ടി ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിച്ചു. പുതുപ്പള്ളിയിലും എന്തൊരു ബഹളമായിരുന്നു. അവിടെ ഉമ്മന്‍ ചാണ്ടി വിജയിച്ചതിന്റെ നാലിരട്ടി ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചത്. പാലക്കാട് ഷാഫി വിജയിച്ചതിന്റെ അഞ്ചിരട്ടി വോട്ടിനാണ് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇന്ത്യയില്‍ എവിടെ ഉപതിരഞ്ഞെടുപ്പ് നടന്നാലും പ്രതിപക്ഷത്തിന്റെ സ്ഥിതി ദയനീയമാണ്. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല. സര്‍ക്കാരിനോടുള്ള വെറുപ്പാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. അര്യാടന്‍ മുഹമ്മദി മത്സരിച്ചപ്പോള്‍ കിട്ടാത്ത വോട്ട് കൂടി നിലമ്പൂരില്‍ യു.ഡി.എഫിന് കിട്ടും. സി.പി.എമ്മിന്റെ വോട്ടും ലഭിക്കും. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെയും ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവരുടെയും വോട്ട് ഇവര്‍ക്ക് കിട്ടില്ല. കാരണം ഇവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുഴിച്ചുമൂടാന്‍ നടക്കുന്നവരാണ്. ഇപ്പോള്‍ പുരോഗമനപരമായ ചിന്താഗതികളും നിലപാടുമുള്ള കേരളത്തിലെ പ്രസ്ഥാനം യു.ഡി.എഫും കോണ്‍ഗ്രസുമാണ്. സി.പി.എം തീവ്രവലതുപക്ഷമാണ്. ചേട്ടന്‍ ബാവയുടെ പിന്നാലെ അനിയന്‍ ബാവയും പോകുകയാണ്. ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ബി.ജെ.പി ഫാസിസ്റ്റാണെന്നു പറയുമ്പോഴാണ് അവര്‍ ഫാസിസ്റ്റുമല്ല നവഫാസിസ്റ്റുമല്ലെന്ന് സി.പി.എം പറയുന്നത്. കേരളത്തിലെ നേതാക്കന്‍മാരുടെ ബി.ജെ.പി പ്രീണനവും ബി.ജെ.പി പേടിയുമാണ് സി.പി.എം കേന്ദ്ര നേതൃത്വത്തെക്കൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിച്ചത്. സി.പി.എം ബി.ജെ.പി സഹയാത്രികരാണ്.
കേരളം എന്താണെന്നോ കേരള രാഷ്ട്രീയം എന്താണെന്നോ തിരിച്ചറിവില്ലാത്ത ആളാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍. തീവ്രവാദി ആക്രമണത്തിന്റെ പേരില്‍ ഇനിയും ഒരു കലാപം ഉണ്ടാകരുതെന്നു മാത്രമെ രാജ്യ സ്‌നേഹികളായ എല്ലാവരും ആഗ്രഹിക്കൂ. രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നാണ് ഞാന്‍ പറഞ്ഞത്. രാജ്യത്തിന് എതിരായ ആക്രമമാണെന്ന് ദേശ സ്‌നേഹത്തോടെയാണ് പറഞ്ഞത്. പക്ഷെ എന്താണ് പറഞ്ഞതെന്ന് ബി.ജെ.പി അധ്യക്ഷന് മനസിലായില്ല. നിങ്ങള്‍ ചോദിച്ചത് എന്താണെന്നും അദ്ദേഹത്തിന് മനസിലായില്ല. എന്താണെന്ന് മനസിലാക്കാനുള്ള സാമാന്യ ബുദ്ധിയും അദ്ദേഹം കാട്ടിയില്ല. പിന്നെ മലയാളം അറിയാത്തതിന്റെ പ്രശ്‌നവുമുണ്ട്. എന്താണ് പറഞ്ഞതെന്ന് അദ്ദേഹത്തിന് ഇപ്പോഴും മനസിലായിട്ടില്ല. അദ്ദേഹത്തിന്റെ പരാമര്‍ശത്തെ അവഗണിക്കുന്നു. മിലിട്ടറി യൂണിഫോം കൊടുക്കുന്നത് ബി.ജെ.പി അധ്യക്ഷനാണോ?
ആദായനികുതി അടയ്ക്കാത്ത വിദ്യാഭ്യാസ വകുപ്പിലെ ക്രൈസതവരായ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. സാമാന്യബുദ്ധി ഇല്ലാത്തവരാണെന്ന് നോട്ടീസ് നല്‍കിയവര്‍ തന്നെ തെളിയിച്ചിരിക്കുകയാണ്.
തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം ഓഫീസിന്റെ ഉദ്ഘാടനം മറ്റിവയ്ക്കുന്നത് ഓരോരുത്തരുടെ യുക്തിയാണ്. 26 പേരെയാണ് വെടിവച്ചു കൊന്നത്. എന്താ ചെയ്യേണ്ടത് നമ്മള്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. എല്ലാത്തിലും ഒരു പ്രൊപ്രൈറ്റിയുണ്ട്. അല്ലാതെ സി.പി.എം ഓഫീസ് ഉദ്ഘാടനം ചെയ്തതില്‍ മറ്റൊന്നും പറയാനില്ല.
ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന നിലപാടെടുത്ത കോണ്‍ഗ്രസുകാരനായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ വരെ ബി.ജെ.പി സ്ഥാപിച്ചു. പറയാന്‍ വേണ്ടിയുള്ള പൈതൃകം അവര്‍ക്കില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകുകയോ ദേശീയ പ്രസ്ഥാനത്തില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. സ്വാതന്ത്ര്യസമരത്തെ ബ്രിട്ടീഷ് പട്ടാളത്തിന് ഒറ്റുകൊടുക്കുന്ന ജോലിയാണ് അവര്‍ക്കുണ്ടായിരുന്നത്. പൈതൃകം ഇല്ലാത്തതു കൊണ്ട് കോണ്‍ഗ്രസുകാരെയൊക്കെ പിടിച്ച് ഞങ്ങളുടെ ആളുകളാണെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ചേറ്റൂര്‍ ശങ്കരന്‍നായര്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ആളാണ്. ഇനി നമ്മളൊക്കെ മരിച്ചാലും ഇതു പറയുമെന്നാണ് പേടി. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അനുസ്മരണം കെ.പി.സി.സിയും ഡി.സി.സികളും നടത്തുന്നുണ്ട്. ഞങ്ങളുടെ നേതാവിനെ അവഗണിച്ചോയെന്ന് അവരല്ലല്ലോ അന്വേഷിക്കേണ്ടത്. അവര്‍ ഗാന്ധിയുടെ ചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിക്കുകയും വെടിവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന തമാശകളാണ്.