അന്താരാഷട്ര മ്യൂസിയം ദിനാചരണ ചടങ്ങുകൾ സംഘടിപ്പിച്ചു.
നമ്മുടെ മഹത്തായ പൈതൃകത്തേയും ചരിത്രത്തെയുമെല്ലാം തമസ്കരിക്കാനുള്ള ഗൂഡ ശ്രമങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് ചരിത്ര സത്യങ്ങളുടെ കാവൽപ്പുരകൾ എന്ന നിലയിൽ മ്യൂസിയങ്ങൾക്ക് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന് പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. അന്താരാഷ്ട്ര മ്യൂസിയം ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മ്യൂസിയം ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഭൂതകാലമെന്നത് വർത്തമാനത്തിലേക്കും ഭാവിയിലേക്കുള്ള വെളിച്ചമാണ്. നൂറ്റാണ്ടുകൾ പിന്നിട്ട ചരിത്ര വീഥികളിലേക്ക് പ്രകാശം ചൊരിയുന്ന ഗോപുരങ്ങളാണ് മ്യൂസിയങ്ങൾ. അവ നമ്മെ ഭൂതകാലത്തിന്റെ പാഠങ്ങൾ ഓർമ്മപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ മ്യൂസിയങ്ങളെ വെറും കാഴ്ച ബംഗ്ലാവുകളായി കണ്ടിരുന്ന പഴയ കാലം മാറി. ചരിത്ര യാഥാർഥ്യങ്ങളുടെ നേർസാക്ഷ്യങ്ങളാണ് മ്യൂസിയങ്ങൾ എന്ന് ഇന്ന് ലോകം തിരിച്ചറിയുന്നു.
കാലത്തിന്റെ നേർസാക്ഷ്യങ്ങളെന്ന നിലയിൽ ലോകമെമ്പാടും മ്യൂസിയങ്ങൾക്ക് വമ്പിച്ച സ്വീകാര്യത വന്നിട്ടുണ്ട്. മ്യൂസിയങ്ങൾ ചരിത്ര നിർമ്മിതിക്കുതകും വിധം അക്കാദമിക ഗവേഷണങ്ങൾക്കുള്ള ഇടം കൂടിയായി മാറി. മ്യൂസിയം ശാസ്ത്രമെന്നത് ഒരു പ്രത്യേക പഠനശാഖയായി വളർന്നു.
ലോകമെമ്പാടുമുള്ള മ്യൂസിയം പ്രവർത്തകർ ചേർന്ന് ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസ് (ICOM) എന്ന സംഘടനയ്ക്ക് രൂപം നൽകുകയും ഇതിന്റെ നേതൃത്വത്തിൽ 1977 മുതൽ എല്ലാ വർഷവും മെയ് 18 അന്താരാഷ്ട്ര മ്യൂസിയം ദിനമായി ആചരിച്ചു വരികയുമാണ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തും വിവിധ കേന്ദ്രങ്ങളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.