കൊച്ചി : മ്യൂച്വൽ ഫണ്ട് ബിസിനസ് ആരംഭിക്കുന്നതിന് പ്രമുഖ ക്വാണ്ടിറ്റേറ്റീവ് നിക്ഷേപ സ്ഥാപനമായ ആൽഫാഗ്രെപ്പ് സെക്യൂരിറ്റീസിന് മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) തത്വത്തിൽ അനുമതി ലഭിച്ചു.
ഇന്ത്യയിലെ നിക്ഷേപകർക്ക് സാങ്കേതികവിദ്യാധിഷ്ഠിത നിക്ഷേപ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് ആൽഫാഗ്രെപ്പിന് ഈ അംഗീകാരം സഹായിക്കും. 2010-ൽ മോഹിത് മുത്രേജ പർശന്ത് മിത്തലും ചേർന്നാണ് ആൽഫാഗ്രെപ്പ് സ്ഥാപിച്ചത്. ആഗോളതലത്തിൽ 8500 കോടി രൂപയിലധികം ആസ്തികൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് ആൽഫാഗ്രെപ്പ്.
ഇന്ത്യയിൽ നടപ്പാക്കാനിരിക്കുന്ന മ്യൂച്വൽ ഫണ്ട് ബിസിനസ് ആൽഫാഗ്രെപ്പ് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് (എജിഐഎം) ആണ് കൈകാര്യം ചെയ്യുക. എജിഐഎം 500-ത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുകയും 2,000 കോടിയിലധികം ആസ്തികൾ മാനേജ് ചെയ്യുകയും ചെയ്യുന്നു.
തെളിവ്, കൃത്യത, ഗവേഷണാധിഷ്ഠിത തീരുമാനങ്ങൾ എന്ന മൂല്യങ്ങളിലാണ് എജിഐഎം സ്ഥാപിതമായത്. ആസ്തികൾ കൈകാര്യം ചെയ്യുന്നതിലും നല്ല വരുമാനം നൽകുന്നതിലും എജിഐഎമ്മിന് വൈദഗ്ദ്ധ്യം ഉണ്ട്. ഇപ്പോൾ, പുതിയ മ്യൂച്വൽ ഫണ്ട് ഉൽപ്പന്നങ്ങളിലൂടെ എല്ലാവർക്കും വിപുലമായ നിക്ഷേപ തന്ത്രങ്ങൾ ലഭ്യമാക്കാൻ അവർ പദ്ധതിയിടുന്നു.
ആൽഫാഗ്രെപ്പ് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിന്റെ സിഇഒ ഭൗതിക് അംബാനി പറഞ്ഞു: “മ്യൂച്വൽ ഫണ്ട് ബിസിനസ് ആരംഭിക്കുന്നതിന് തത്വത്തിൽ അനുമതി നൽകിയ സെബിയോട് ഞങ്ങൾ കൃതജ്ഞരാണ്. ടെക്നോളജിയിലും ഡാറ്റാ സയൻസിലും ആധാരമാക്കിയ വ്യത്യസ്തമായ നിക്ഷേപ പരിഹാരങ്ങൾ നിക്ഷേപകർക്കു ലഭ്യമാക്കാൻ ഈ അംഗീകാരം ഞങ്ങളെ സഹായിക്കും.”
സെബിയുടെ മറ്റ് നിബന്ധനകൾ പാലിച്ചതിനുശേഷം മ്യൂച്വൽ ഫണ്ടിന്റെ രജിസ്ട്രേഷനും പ്രവർത്തനവും ആരംഭിക്കും.
Anu Maria Thomas