സിപിഎം നേതാക്കൾ ഇതുവരെ മൂടിവെയ്ക്കാൻ ശ്രമിച്ച സത്യമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാഷ് അറിയാതെ പറഞ്ഞുപോയതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എം എൽ എ. ഇതുവരെ ഈ സത്യം സിപിഎം നേതാക്കൾ മൂടിവയ്ക്കാനാണ് ശ്രമിച്ചത്. സിപിഎമ്മിനെ പല ഘട്ടങ്ങളിലും നയിച്ചിട്ടുള്ള രാഷ്ട്രീയ ചിന്ത അന്ധമായ കോൺഗ്രസ് വിരോധമാണ്. കോൺഗ്രസിനെ എതിർക്കാൻ സിപിഎം ആർഎസ്എസുമായി രഹസ്യവും പരസ്യവുമായ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
നെഹ്റുവിന്റെ കാലംമുതൽ സിപിഎമ്മിന് കോൺഗ്രസ് വിരോധമുണ്ട്. കോൺഗ്രസിന്റെ പ്രധാനമന്ത്രിമാരെയും നേതാക്കളെയും പലഘട്ടത്തിലും ആർഎസ്എസിനെ കൂട്ടുപിടിച്ച് സിപിഎം എതിർത്തിട്ടുണ്ട്. അന്ധമായ കോൺഗ്രസ് വിരോധത്തെ വിജയത്തിലേക്ക് എത്തിക്കാനായി ആർഎസ്എസുമായും ബിജെപിയുമായും പരസ്യമായ രാഷ്ട്രീയ ബന്ധമുണ്ടാക്കി. തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽപ്പോലും ഇവർ ഒന്നിച്ച് മത്സരിച്ചിട്ടുണ്ട്. ഇഎംഎസ് ഉൾപ്പെടെയുള്ള മുൻകാല നേതാക്കൾ എൽ.കെ. അദ്വാനിയുടെയും വാജ്പേയിയുടെയും കൂടെ അത്താഴവിരുന്നുകളിലും വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. സ്വരാജ് ഇതിനെ ലഘൂകരിക്കാൻ ശ്രമിക്കുന്നത് സ്ഥാനാർഥിയായതുകൊണ്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ജനതാദൾ നേതാവ് ദേവഗൗഡയെ പ്രധാനമന്ത്രിയാക്കിയത് ബിജെപിയെ എതിർക്കാൻവേണ്ടിയാണ്. അവർ പിന്നീട് കോൺഗ്രസിനെ വഞ്ചിച്ചുപോയി. ബിജെപിയുടെ സഖ്യകക്ഷിയായ ആ ജനതാദളിന്റെ കേരള ഘടകം ഇപ്പോൾ പിണറായി വിജയന്റെ കൂടെയാണ്.അവരിപ്പോഴും എൽഡിഎഫ് മന്ത്രിസഭയിൽ തുടരുകയും ചെയ്യുന്നു. ആർഎസ്എസ് ബന്ധം തുറന്നു സമ്മതിച്ച എം വി ഗോവിന്ദന്റെ പ്രസ്താവനെ എം സ്വരാജ് ലഘൂകരിക്കാൻ ശ്രമിക്കുന്നത് അദ്ദേഹം സ്ഥാനാർത്ഥിയായതുകൊണ്ടാണ്.ഇത് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം.സ്വരാജിനെ ബാധിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിതന്നെ പരസ്യമായി സിപിഎം-ആർഎസ്എസ് ബന്ധം സമ്മതിച്ചിരിക്കുകയാണ്. കോൺഗ്രസ് ഒരിക്കലും ആർഎസ്എസുമായി ബിജെപിയുമായും ബന്ധം ഉണ്ടാക്കിയിട്ടില്ല. അത്തരത്തിലുള്ള സിപിഎമ്മിന്റെ അവകാശവാദം സത്യവിരുദ്ധമാണ്.ആർഎസ്എസും ബിജെപിയുമായി ചേരാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസെന്നും സണ്ണി ജോസഫ് പറഞ്ഞു.
സിപിഎമ്മിന് ബിജെപിയല്ല, കോൺഗ്രസാണ് ഒന്നാംനമ്പർ ശത്രു. കോൺഗ്രസിനെ എതിർക്കാൻ ആർഎസ്എസുമായി രഹസ്യമായും പരസ്യമായും ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പരസ്യബാന്ധവം ഗോവിന്ദൻ മാഷ് സമ്മതിച്ചു. ജമാഅത്തെ ഇസ്ലാമിയുമായി തങ്ങൾക്ക് ബാന്ധവമില്ല. പിന്തുണ തന്നത് സ്വീകരിക്കുകയാണ് ചെയ്തതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.