ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച ഭരണാനുഭവം ജനങ്ങൾക്ക് നൽകുന്നതിനായി സംസ്ഥാനത്ത് ‘ഡിജിറ്റൽ കേരള ആർക്കിടെക്ചർ’ ഏകീകൃത പ്ലാറ്റ്‌ഫോം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ഇലക്ട്രോണിക്‌സ് ആൻഡ് ഐ ടി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവളം ലീല ഹോട്ടലിൽ സംഘടിപ്പിച്ച ഡിജി ഗവേണൻസ് – നോളജ് എക്‌സ്‌ചേഞ്ച് സമ്മിറ്റിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സൈബർ ഭീഷണികൾ നിയന്ത്രിക്കുന്നതിനായി സെൻട്രലൈസ്ഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ (CSOC), പൊതുസ്ഥലങ്ങളിൽ പബ്ലിക് വൈ ഫൈ സംവിധാനങ്ങളുടെ വിപുലീകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് അടിസ്ഥാനമാക്കി ഭരണ നിർവഹണം സുഗമവും സുതാര്യവുമാക്കുന്നതിനുള്ള ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ നവീന പദ്ധതികൾ സംസ്ഥാനത്തിന്റെ ഡിജിറ്റൽ വികാസത്തിന്റെ തുടർച്ചയായി സാധ്യമാക്കും. പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന വികസനമാറ്റങ്ങൾ സാങ്കേതികതയിലൂടെ സാധ്യമാകുമ്പോൾ മാത്രമേ അത് പൂർണ്ണമായി വിജയമാകുന്നുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.