മൂവാറ്റുപുഴയിലെ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി വാടകയ്ക്ക് എടുത്ത കെഎസ്ആർടിസി ബസിലും മറ്റു സ്വകാര്യ വാഹനങ്ങളിലും വിദ്യാർത്ഥികൾ അപകടകരമായി സഞ്ചരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
ആഘോഷത്തിന്റെ ഭാഗമായി കയ്യും തലയും പുറത്തിട്ട് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും കെഎസ്ആർടിസി ബസിന്റെ ഫുട്ട് സ്റ്റെപ്പിൽ നിന്ന്, വാതിൽ തുറന്നിട്ട് സർവ്വീസ് നടത്തുകയും സ്വകാര്യ കാറുകളിൽ വിദ്യാർത്ഥികൾ റോഡിലൂടെ പ്രകടനം നടത്തുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടി അനവധി പരാതികളാണ് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഓഫീസിൽ ലഭിച്ചത്. തുടർന്ന് എറണാകുളം ആർ.ടി.ഒയുടെ (എൻഫോഴ്സ്മെന്റ്) ഉത്തരവിൽ നടത്തിയ അന്വേഷണത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തി.
പരാതികളുടെ തുടർ നടപടിയായി ബസ് ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് താൽകാലികമായി റദ്ദ് ചെയ്യുകയും ഡ്രൈവർക്ക് ഐ.ഡി.ടി.ആർ ട്രെയിനിംഗിന് നിർദേശിക്കുകയും ചെയ്തു. മറ്റു വാഹനങ്ങളുടെ ഉടമസ്ഥരെ വിളിച്ച് വരുത്തി വാഹനം ഓടിച്ചിരുന്നവരെ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇവർ ഹാജരാകുന്ന മുറയ്ക്ക് വാഹനം ഓടിച്ചവരുടെ ലൈസൻസിൽ നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ അറിയിച്ചു.