
സ്ത്രീ പ്രവേശനത്തിലൂടെ ശബരിമലയില്‍ ആചാരലംഘനം നടത്തിയതിനും അയ്യപ്പ സംഗമത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിച്ച കപട ഭക്തന്‍മാര്‍ക്ക് ശ്രീധര്‍മ്മ ശാസ്താവ് നല്‍ക്കുന്ന ആദ്യത്തെ ശിക്ഷയാണ് സ്വര്‍ണ്ണപ്പാളി മോഷണത്തിലൂടെ ഇപ്പോള്‍ പുറത്തു വന്നതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.ശബരിമലയില്‍ സ്വര്‍ണ്ണം ചെമ്പാക്കിയത് ഉള്‍പ്പെടെ അയപ്പസംഗമത്തിന്റെ പേരിലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ വരെയുള്ളവ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ സിബി ഐയെ കൊണ്ട് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

പുറംലോകമറിയാതെ ഇതുവരെ മൂടിവെച്ചിരുന്ന മോഷണ വിവരം ഇപ്പോള്‍ പുറത്തുവന്നതിലൂടെ അയ്യപ്പന് ഇവരോടുള്ള അസംതൃപ്തി വ്യക്തമാണ്. സ്വര്‍ണ്ണക്കടത്ത് മുഖ്യമന്ത്രിക്ക് ഒരു ദൗര്‍ബല്യമാണ്. സ്വന്തം ഓഫീസ് അതിനായി തുറന്നുകൊടുത്ത വ്യക്തിയാണ് പിണറായി വിജയന്‍. ഇപ്പോള്‍ ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ നിന്ന് രക്ഷപെടാന്‍ ഉദ്യോഗസ്ഥരെയും ഇടനിലക്കാരെയും ബലിയാടാക്കുകയാണ്. ദേവസ്വം ബോര്‍ഡിനും മന്ത്രിക്കും സ്വര്‍ണ്ണക്കവര്‍ച്ചയില്‍ പങ്കുണ്ടെന്ന സംശയം ശക്തമാണ്.
ഭക്തര്‍ക്കുണ്ടായ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതും ദുരൂഹമാണ്. ശബരിമലയിലെ ആചാരലംഘനത്തിന് ധൃതികാട്ടിയ മുഖ്യമന്ത്രിക്ക് അയ്യപ്പന്റെ സ്വത്തുക്കള്‍ മോഷണം പോയിട്ടും പ്രതികരണമില്ല. ഇത്രയും വലിയ മോഷണം നടന്നിട്ടും അതിന്റെ അന്വേഷണം ഇട്ടാവട്ടത്ത് മാത്രം ഒതുക്കുന്നത് ആരെ രക്ഷിക്കാനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ദേവസ്വം വിജിലന്‍സും ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നത് സ്വര്‍ണ്ണക്കവര്‍ച്ച നടത്തിയവരേയും അതിന് ഇടനില നിന്നവരെയും സംരക്ഷിക്കാനാണ്. ശബരിമലയില്‍ കാര്യങ്ങള്‍ നടക്കുന്നത് ഹൈക്കോടതിയുടെ നിരീക്ഷണത്തിലും കോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുമാണ്. മുഖ്യമന്ത്രിയായ പിണറായി വിജയന് ദൈവത്തിലും കമ്യൂണിസത്തിലും താല്‍പ്പര്യമില്ല. അദ്ദേഹത്തിന് താല്‍പ്പര്യം അധികാരത്തോട് മാത്രമാണെന്നും എംഎം ഹസന്‍ പറഞ്ഞു.