
ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കും : മന്ത്രി ജി ആർ അനിൽസപ്ലൈകോയുടെ ക്രിസ്മസ് – പുതുവത്സര ഫെയറുകൾക്ക് തുടക്കമായി. ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. സർക്കാർ ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ വിപണിയിൽ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സപ്ലൈക്കോയുടെ ഉത്സവ ഫെയറുകളിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് ഫെയറുകൾ നടത്തുന്നത്. അതോടൊപ്പം സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാലയിൽ പ്രത്യേക ഫെയറുണ്ടാകും. ഡിസംബർ 31 വരെയാണ് ഫെയറുകൾ.
280ൽ അധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവും ലഭിക്കും. 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിൽ ലഭ്യമാകും. പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നും ജനങ്ങൾക്ക് ആവശ്യമുള്ള വിവിധതരം അരി ഉല്പന്നങ്ങളും ലഭിക്കും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും. സബ്സിഡി നിരക്കിൽ നൽകുന്ന വെളിച്ചെണ്ണയുടെ വില ലിറ്ററിന് 10 രൂപ കുറച്ച് 309 രൂപയാക്കി. ഒരാൾക്ക് രണ്ട് ലിറ്റർ വരെ ഈ നിരക്കിൽ ലഭിക്കും. സബ്സിഡിയിതര ശബരി വെളിച്ചെണ്ണയുടെ വില 20 രൂപ കുറച്ച് 329 രൂപയാക്കി. കൂടാതെ, സബ്സിഡി ഇനങ്ങളായ ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് എന്നിവയ്ക്ക് കിലോയ്ക്ക് രണ്ട് മുതൽ മൂന്ന് രൂപ വരെ വീണ്ടും കുറച്ചതായി മന്ത്രി അറിയിച്ചു. ജനുവരി മാസത്തെ സബ്സിഡി സാധനങ്ങൾ ഇന്നുമുതൽ തന്നെ സപ്പ്ലൈക്കോ വില്പനശാലകളിൽ നിന്നും മുൻകൂട്ടി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോയുടെ അൻപതാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് തയാറാക്കിയ മുൻ മാനേജിങ് ഡയറക്ടർമാരുടെ അനുഭവക്കുറിപ്പുകൾ അടങ്ങിയ സുവനീർ മന്ത്രി പ്രകാശനം ചെയ്തു. ഫെയറിലെ ആദ്യ വിൽപ്പനയും മന്ത്രി നിർവഹിച്ചു.അഡ്വ. ആന്റണി രാജു എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സപ്ലൈക്കോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ എസ് കെ പി രമേഷ്, പൊതുവിതരണ കമ്മീഷണർ ഹിമ കെ, സപ്ലൈക്കോ അഡിഷണൽ ജനറൽ മാനേജർ എം ആർ ദീപു, മേഖലാ മാനേജർ സ്മിത തുടങ്ങിയവർ സന്നിഹിതരായി.