
മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്ന് പകർത്തിയ ഫോട്ടോ പ്രചരിപ്പിച്ചതിന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രമണ്യത്തിനെതിരേ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും സർക്കാരും ജനാധിപത്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും പിച്ചിച്ചീന്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ .
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി സർക്കാരും തെളിയിച്ച അതേ പാതയിലൂടെയാണ് പിണറായി വിജയൻ കേരളത്തെ ഇപ്പോൾ നയിച്ചു കൊണ്ടിരിക്കുന്നത്. ഇതുകൊണ്ടൊന്നും ജനാധിപത്യ, മതേതരത്വ കേരളം തകരുകയോ തളരുകയോ ചെയ്യില്ല. കേരളത്തിന്റെ വായടപ്പിക്കാനും കഴിയില്ല.
സ്വർണക്കൊള്ള മുഖ്യമന്ത്രിയേയും സർക്കാരിനേയും എത്രമാത്രം പിടിച്ചുലയ്ക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ പരാക്രമങ്ങൾ. വീട് വളഞ്ഞ് ആണ് സുബ്രമണ്യത്തെ അറസ്റ്റ് ചെയ്തത്. പോറ്റിയെ കേറ്റിയേ എന്ന പാട്ടിനെതിരേ സി പി എം ഉറഞ്ഞുതുള്ളിയെങ്കിലും ജനരോഷം ഭയന്ന് പേടിച്ച് പിന്മാറി.
അതേ ചിത്രം പ്രചരിപ്പിച്ച ബി ജെ പി നേതാക്കൾക്കെതിരേ നടപടിയില്ല എന്നത് സിപിഎം – ബിജെപി അന്തർധാരയുടെ മറ്റൊരു തെളിവാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.