പ്രതിപക്ഷ നേതാവ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞത്. (01/02/2026).

കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം തോന്നുന്ന ബജറ്റ്; എയിംസുമില്ല അതിവേഗ റെയില്‍ പാതയുമില്ല: വികസിത കേരളമെന്നു പറഞ്ഞ ബി.ജെ.പി ഇങ്ങനെയാണ് കേരളത്തെ വികസിപ്പിക്കുന്നതെങ്കില്‍ ഇതൊരു മുന്നറിയിപ്പാണ്; നികൃഷ്ട ജീവിയെന്നു വിളിച്ച അത് നാവ് കൊണ്ട് പിണറായി വിജയന്‍ താമരശേരി ബിഷപ്പിനെ കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ നല്ല കാര്യം.
കോട്ടയം : കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം തോന്നുന്നതാണ് കേന്ദ്ര ബജറ്റ്. കേരളത്തിന് ഒന്നുമില്ല. എയിംസിനെ കുറിച്ചാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ സംസാരിച്ചത്. അതെങ്കിലും കിട്ടുമെന്ന് കരുതി. എയിംസുമില്ല അതിവേഗ റെയില്‍ പാതയും ഇല്ല. കേരളത്തിന് വേണ്ടി ഒരു പ്രഖ്യാപനവും ഇല്ലെന്നത് സങ്കടകരമാണ്.
പഴയ ഫിനാന്‍സ് കമ്മിഷന്‍ കേരളത്തിന് നല്‍കിയത് 1.92 ശതമാനം മാത്രമാണ്. പതിനാറാം ഫിനാന്‍സ് കമ്മിഷന് മുന്നില്‍ കേരളത്തിനു വേണ്ടി അതിശക്തമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. വികസിത കേരളമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ബി.ജെ.പി നേതാക്കളും പിന്നീട് പ്രധാനമന്ത്രിയും പറഞ്ഞത്. ഇങ്ങനെയാണ് ഇവര്‍ കേരളത്തെ വികസിപ്പിക്കുന്നതെങ്കില്‍ ഇതൊരു മുന്നറിയിപ്പാണ്. എത്രത്തോളം അവഗണനയോടെയാണ് കേരളത്തെ ബി.ജെ.പി കാണുന്നത്.
കേരളം ഉണ്ടെന്ന് കാണിക്കുന്നതിന് വേണ്ടി മാത്രമാണ് ആമ പരിപാലന കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേരളത്തെ പരിഹസിക്കുകയാണ്. കേന്ദ്രമന്ത്രിമാര്‍ എന്തൊക്കെയാണ് കേരളത്തില്‍ വന്ന് പറഞ്ഞത്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമില്ലെന്നാണ് ബജറ്റിലൂടെ വ്യക്തമാകുന്നത്.
റബര്‍ താങ്ങുവില 250 രൂപയാക്കുമെന്ന് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചതാണ്. കര്‍ഷകര്‍ക്ക് പ്രകടനപത്രികയിലെ കടലാസ് ചുരുട്ടി കഴിക്കാന്‍ പറ്റില്ലല്ലോ. പത്ത് വര്‍ഷം കൊണ്ട് ഇവര്‍ ആകെ വര്‍ധിപ്പിച്ചത് 50 രൂപ മാത്രമാണ്. റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഒരു സഹായവുമില്ല. കാര്‍ഷിക മേഖല ഒന്നാകെ തളര്‍ച്ചയിലാണ്. തളര്‍ന്നു പോകുന്ന മേഖലകള്‍ക്ക് സംരക്ഷണമാണ് ബജറ്റിലൂടെ ചെയ്യേണ്ടത്. അക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്.
കേരളത്തിലെ ധാതു സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് നല്‍കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. സംസ്ഥാനവുമായി ആലോചിച്ചു മാത്രമെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാവൂ. കൊല്ലം പരപ്പില്‍ കടലിന്റെ ആഴം കൂട്ടാന്‍ ശ്രമിച്ചതും ധാതു സമ്പത്ത് ലക്ഷ്യമാക്കിയാണ്. ഇതുമായി ബന്ധപ്പെട്ട ബജറ്റ് പ്രഖ്യാപനത്തെ സംശയത്തോടെ മാത്രമെ കാണാനാകൂ.
ഇന്‍ഫാം വേദിയില്‍ പോയി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചെന്നു പറഞ്ഞ മുഖ്യമന്ത്രിയെ സമ്മതിക്കണം. കര്‍ഷകരുടെ എന്ത് പ്രശ്‌നങ്ങളാണ് പരിഹരിച്ചത്? നെല്ല് സംഭരിക്കാന്‍ പോലും സാധിക്കുന്നില്ല. റബറിന്റെ താങ്ങു വിലയും ഉയര്‍ത്തിയില്ല. വന്യജീവി ആക്രമണത്തില്‍ നിന്നും രക്ഷിക്കാനും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല. ആന ചവിട്ടിക്കൊന്നാലും കടുവ കടിച്ചു കൊന്നാലും കഷ്ടമായിപ്പോയി എന്ന പ്രസ്താവന മാത്രമാണ് വനം മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. നിസംഗരായി ഇരിക്കുന്ന വനംവകുപ്പിനെ മടിയില്‍ ഇരുത്തിക്കൊണ്ട് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് പറയാന്‍ ഇന്‍ഫാം വേദിയില്‍ പോയി പറഞ്ഞ മുഖ്യമന്ത്രിക്ക് അസാമാന്യ തൊലിക്കട്ടിയുണ്ട്. മലയോരത്ത് കൃഷി ചെയ്യാനാകാത്ത അവസ്ഥയിലാണ്. എന്നിട്ടും ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിയാണ് കര്‍ഷകരോട് ഇങ്ങനെ പറയുന്നത്. മുഖ്യമന്ത്രി ആയതുകൊണ്ട് കര്‍ഷകര്‍ക്ക് തിരിച്ച് പറയാനാകില്ലല്ലോ. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് ഇന്‍ഫാം പ്രതിപക്ഷത്തിന് മുന്നില്‍ വച്ചിരിക്കുന്നത്. അധികാരത്തില്‍ എത്തുമ്പോള്‍ പരാതികളില്‍ വ്യക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ മടങ്ങിയെത്തിയാല്‍ എന്തവും സ്ഥിതിയെന്ന് ബോധ്യമുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍. അക്കാര്യത്തില്‍ ജനം കൃത്യമായ തീരുമാനം എടുക്കും. താമരശേരി ബിഷപ്പിനെ നികൃഷ്ട ജീവിയെന്നു വിളിച്ച പിണറായിയുടെ നാവ് കൊണ്ട് നല്ല വാക്കുകള്‍ പറയാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് നല്ല കാര്യമാണ്. ഇപ്പോഴെങ്കിലും മാറ്റിപ്പറഞ്ഞല്ലോ. എല്ലാവരും നല്ലത് പറയണമെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. ആര് പിണങ്ങിയാലും വിഷമമാകും എന്നതാണ് ഞങ്ങളുടെ ലൈന്‍.