വായനയ്ക്ക് വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകാൻ ആലോചനയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി
വിദ്യ നിഷേധിക്കപ്പെട്ടിടത്ത് നിന്നും എല്ലാ കുഞ്ഞുങ്ങൾക്കും നിലവാരമുള്ള വിദ്യാഭ്യാസം കിട്ടുന്ന ഇടമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സാമൂഹിക, വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ ചരിത്രവും വർത്തമാനവും പ്രമേയമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ആദ്യ എഡിഷന്റെ ഗ്രാൻഡ് ഫിനാലെയും സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചരിത്രപരമായ ഒരു വലിയ മാറ്റത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണികളാണ് ഇപ്പോഴത്തെ വിദ്യാർത്ഥികൾ. വിദ്യാർത്ഥികൾക്ക് ആ ചരിത്രത്തെക്കുറിച്ച് ബോധ്യമുണ്ടാകണം. നാടിനുണ്ടായ മാറ്റങ്ങൾ അവർ പഠിക്കണം. അതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം സർക്കാർ ആരംഭിച്ചു. അധ്യയന വർഷം പകുതിയായാലും പുസ്തകങ്ങൾ ലഭ്യമല്ലാത്ത ഒരു കാലം ഇവിടെ ഉണ്ടായിരുന്നു. ആയിരത്തോളം സ്‌കൂളുകൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ കാലത്തുനിന്നാണ് നവീന ലാബുകളും സൗകര്യങ്ങളുമുള്ള സ്‌കൂളുകൾ എന്ന നിലയിലേക്ക് കേരളം എത്തിപ്പെട്ടത്, അദ്ദേഹം കൂട്ടിച്ചേർത്തു.
കാണാൻ കൊതിക്കുന്ന, കണ്ടാലും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന നാടായി കേരളം മാറി. എന്നാൽ ദുർഗന്ധം കൊണ്ട് റോഡുകളിലൂടെ നടക്കാൻ കഴിയാത്ത കേരളം കാണാൻ അധികം പിന്നോട്ട് പോകേണ്ടി വരില്ല. മാലിന്യമുക്ത കേരളം സാധ്യമായത് ഹരിത കേരള മിഷനിലൂടെയാണ്. ആരോഗ്യ രംഗത്ത്, പ്രത്യേകിച്ച് പാലിയേറ്റീവ് രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ വിദ്യാർത്ഥികൾ അറിയേണ്ടതുണ്ട്.
കേരളത്തെ അപകീർത്തിപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെ സിനിമകളെ ഉപയോഗിക്കുന്നു. എന്നാൽ യാഥാർത്ഥ്യം അതല്ലെന്ന് തിരിച്ചറിയാനും സമൂഹത്തെ അറിയിക്കാനും വിദ്യാർത്ഥികൾക്ക് കഴിയണം. അതിന് നമ്മുടെ നാടിനെയും അതിന്റെ ചരിത്രത്തെയും കുറിച്ച് വ്യക്തമായ ബോധ്യം അവർക്കുണ്ടാകണം.
കേരളത്തിന്റെ ചരിത്രത്തെയും വർത്തമാനകാല യാഥാർത്ഥ്യങ്ങളെയും കുറിച്ച് വ്യക്തമായ അറിവും കാഴ്ചപ്പാടും ഉള്ളവരാണ് നമ്മുടെ കുട്ടികൾ എന്ന് മനസിലാക്കാൻ ഈ ക്വിസ് പരിപാടിയിലൂടെ കഴിഞ്ഞതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ അതിജീവനപോരാട്ടങ്ങളെ കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കാൻ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസിലൂടെ സാധിച്ചതായി പരിപാടിയിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ക്വിസ് മത്സരത്തിന്റെ തുടർച്ചയായി വായനക്ക് വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകാൻ സർക്കാർ ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കും.
തിരുവനന്തപുരം ഗവ. വനിത കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി സുഭാഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ എസ് കെ ഉമേഷ്, കോളേജിയേറ്റ് എജ്യുക്കേഷൻ ഡയറക്ടർ കെ സുധീർ എന്നിവർ സംസാരിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ ജി സന്തോഷ് നന്ദി പറഞ്ഞു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.