ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന് കാണാതായിട്ട് ഇന്ന് 25 ദിവസം പിന്നിടുന്നു. ഫെബ്രുവരി 1-നാണ് ഇവരെ കാണാതായത്.
ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥർ നാൻസിയുടെ വീട്ടിൽ വീണ്ടും പരിശോധന നടത്തി. വീടിന്റെ മുൻവാതിലിന് സമീപം നേരത്തെ രക്തക്കറ കണ്ടെത്തിയിരുന്നു.
നാൻസിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് കുടുംബം 1 മില്യൺ ഡോളർ (ഏകദേശം 8.3 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ചു.
അന്വേഷണത്തെ ബാധിക്കാതിരിക്കാൻ നാൻസിയുടെ വീടിന് ചുറ്റുമുള്ള റോഡുകളിൽ പാർക്കിംഗ് നിരോധിച്ചു. നിയമം ലംഘിക്കുന്നവർക്ക് 250 ഡോളർ പിഴ ചുമത്തും.
വീട്ടിൽ നിന്ന് ലഭിച്ച സമ്മിശ്രമായ ഡിഎൻഎ സാമ്പിളുകൾ വേർതിരിച്ചെടുക്കുന്നതിൽ ഫ്ലോറിഡയിലെ ലാബിൽ വെല്ലുവിളികൾ നേരിടുന്നതായി ഷെരീഫ് അറിയിച്ചു.
ക്രിപ്റ്റോകറൻസി വഴി മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇത് എഫ്ബിഐ (FBI) പരിശോധിച്ച് വരികയാണ്.
ഫെബ്രുവരി 1-ന് പള്ളിയിൽ എത്താതിരുന്നതിനെത്തുടർന്നാണ് നാൻസിയെ കാണാതായ വിവരം പുറംലോകം അറിഞ്ഞത്. ഇവരെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.