
പുതിയ നെഹ്റു പവലിയൻ നിർമ്മാണവുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേർന്നു. ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ രണ്ട് നിലകളിലായി നിർമ്മിക്കുന്ന പുതിയ നെഹ്റു പവലിയനിൽ ഏകദേശം 1400 പേർക്ക് വള്ളംകളി ആസ്വദിക്കാൻ കഴിയും. ഫ്ലോട്ടിംഗ് പ്ലാറ്റ്ഫോം, ഹാൾ, വി.ഐ.പി ഹാൾ, ഡൈനിംഗ് ഏരിയ, ലോബി, ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കും. വള്ളംകളി നടക്കാത്ത മറ്റ് സമയങ്ങളിൽ കഫറ്റീരിയ, വിദേശികൾക്ക് പരമ്പരാഗത കലാരൂപങ്ങൾ ആസ്വദിക്കുന്നതിനുള്ള സൗകര്യം, വിവിധ പരിപാടികൾ എന്നിവയും സംഘടിപ്പിക്കും. സങ്കൽപ് ആൻഡ് ഇ എർത്ത് ആർക്കിടെക്സാണ് പുതിയ പവലിയൻ രൂപകൽപ്പന ചെയ്യുന്നത്.
നവകേരള സദസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഏഴ് കോടി രൂപ വീതം ചെലവഴിച്ച് വിവിധ വികസനങ്ങൾ നടപ്പാക്കാൻ അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ആലപ്പുഴ മണ്ഡലത്തിൽ നിന്ന് എം.എൽ.എ പി.പി.ചിത്തരഞ്ജൻ ശുപാർശ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പദ്ധതി അംഗീകരിച്ചത്. ഏഴ് കോടി രൂപ വിനിയോഗിച്ചാണ് പവലിയൻ നിർമ്മാണം നടത്തുക.
ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെഐഐഡിസി ഡെപ്യൂട്ടി ജനറൽ മാനേജർ കെ പി ഹരൻ ബാബു, കെഐഐഡിസി പ്രോജക്റ്റ് കോഓർഡിനേറ്റർ ഗോപകുമാർ, ടൂറിസം വകുപ്പ് പ്രോജക്റ്റ് എഞ്ചിനീയർ എം എം നിഖിൽ ലാൽ, ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ഇ പി കുസുമം, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.