അലബാമ:അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. നിലവിൽ അയൽ സംസ്ഥാനങ്ങളായ സൗത്ത് കരോലിന, ഫ്ലോറിഡ, ജോർജിയ എന്നിവിടങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അലബാമയിലും രോഗമെത്തുന്നത് വെറും സമയത്തിന്റെ മാത്രം പ്രശ്നമാണെന്ന് സ്റ്റേറ്റ് ഹെൽത്ത് ഓഫീസർ ഡോ. സ്കോട്ട് ഹാരിസ് പറഞ്ഞു.
2026 ഫെബ്രുവരി 23 വരെയുള്ള കണക്കനുസരിച്ച് യുഎസിൽ ഏകദേശം 1,000 കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗവും വാക്സിൻ എടുക്കാത്തവരിലാണ് കാണപ്പെടുന്നത്.
പനി, ചുമ, മൂക്കൊലിപ്പ്, കണ്ണ് ചുവക്കൽ എന്നിവയ്ക്ക് പിന്നാലെ ശരീരത്തിൽ തടിപ്പുകൾ പ്രത്യക്ഷപ്പെടുന്നു. ഇത് ന്യൂമോണിയയിലേക്കും മസ്തിഷ്ക വീക്കത്തിലേക്കും നയിക്കാൻ സാധ്യതയുണ്ട്.
രോഗനിർണ്ണയം വേഗത്തിലാക്കാൻ അലബാമ സ്വന്തമായി പരിശോധനാ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് MMR വാക്സിൻ നൽകുക എന്നത് മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
ഇൻഫ്ലുവൻസ (പനി) ബാധയും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സീസണിൽ പനി ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ചതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
അഞ്ചാംപനി ബാധിച്ചാൽ അത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തന്നെ തകരാറിലാക്കാൻ ശേഷിയുള്ളതാണെന്ന് അമേരിക്കൻ സൊസൈറ്റി ഓഫ് മൈക്രോബയോളജി മുന്നറിയിപ്പ് നൽകുന്നു.