അയ്യാ വൈകുണ്ഠ സ്വാമി സ്മാരകം നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള കരുത്തുറ്റ പ്രതിരോധമാകും: മുഖ്യമന്ത്രി

Spread the love

ചരിത്രത്തെ വക്രീകരിക്കാനും വ്യാജ ചരിത്രങ്ങൾ പ്രതിഷ്ഠിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്ന വർത്തമാനകാലത്ത്, അത്തരം നീക്കങ്ങൾക്കെതിരെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ശക്തമായ പ്രതിരോധമാകും അയ്യാ വൈകുണ്ഠ സ്വാമിയുടെ സ്മാരകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ കിഫ്ബി ധനസഹായത്തോടെ 3.16 കോടി രൂപ ചെലവിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിനു സമീപം നിർമ്മിക്കുന്ന അയ്യാ വൈകുണ്ഠസ്വാമി സ്മാരകത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നവോത്ഥാന പ്രസ്ഥാനത്തിന് അടിത്തറ പാകിയവരിൽ പ്രമുഖനായിരുന്നു അയ്യാ വൈകുണ്ഠ സ്വാമി. അദ്ദേഹം പണിതുയർത്തിയ ആ അടിത്തറയിലാണ് പിൽക്കാലത്ത് കേരള നവോത്ഥാനം ശക്തിപ്രാപിച്ചത്. അനാചാരങ്ങൾ നിറഞ്ഞ പഴയകാലത്തെ ഭദ്രമായിരുന്നു എന്ന് വാദിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടങ്ങളും. തൊട്ടുകൂടായ്മയും ദൃഷ്ടിയിൽ പെട്ടാൽ പോലും ദോഷമുണ്ടാകുമെന്നുമുള്ള പ്രാകൃത ആചാരങ്ങൾ നിലനിന്ന കാലത്താണ് അദ്ദേഹം മനുഷ്യത്വത്തിന്റെ സന്ദേശവുമായി കടന്നുവന്നത്.

അദ്ദേഹം രൂപം നൽകിയ സമത്വ സമാജം ജാതിഭേദമന്യേ മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടിച്ചു. ജന്മി-നാടുവാഴിത്ത ചൂഷണങ്ങൾക്കെതിരെയും സാമ്രാജ്യത്വ അധിനിവേശത്തിനെതിരെയും പോരാടിയ ഈ പ്രസ്ഥാനം അവകാശങ്ങൾക്കായി നിലകൊണ്ടു. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ പന്തി ഭോജനം എന്ന ആശയം അദ്ദേഹം നടപ്പിലാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ, പൊയ്കയിൽ യോഹന്നാൻ തുടങ്ങിയ മഹാരഥന്മാർ നയിച്ച പോരാട്ടങ്ങളിലൂടെയാണ് ഇന്നത്തെ കേരളം രൂപപ്പെട്ടത്. നവോത്ഥാന നായകർ സ്ഥാപിച്ചെടുത്ത മനുഷ്യത്വത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സംസ്‌കാരത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു പോകാനാവണം. മനുഷ്യനും മനുഷ്യനുമിടയിൽ ഒരു വേർതിരിവുമില്ലാത്ത സമഭാവനയുടെ സംസ്‌കാരം തെളിയുന്ന കാലം ഊട്ടിയുറപ്പിക്കാനാവണം. അതോടൊപ്പംതന്നെ പുരോഗമനോന്മുഖമായ കേരള സമൂഹത്തെ ഛിദ്രീകരിക്കാൻ കച്ചകെട്ടിയിറങ്ങിയ ഇരുട്ടിന്റെ ശക്തികളെ ചെറുക്കാനും കഴിയണം. അതിനൊക്കെയുള്ള പ്രചോദനങ്ങളുടെ കേന്ദ്രമാണ് അയ്യാ വൈകുണ്ഠ സ്മരണയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ കന്യാകുമാരി സ്വാമിതോപ്പ് അയ്യാ വൈകുണ്ഠസ്വാമി മഠാധിപതി ബാലപ്രജാപതി അടിഗളാർ മുഖ്യമന്ത്രിക്ക് ഉപഹാരം കൈമാറി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായി. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, എംഎൽഎമാരായ വി ജോയ്, കെ ആൻസലൻ, എം വിൻസെന്റ്, വി കെ പ്രശാന്ത്, ജി സ്റ്റീഫൻ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ ദിവ്യ എസ് അയ്യർ, കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി രാമഭദ്രൻ തുടങ്ങിയവർ സന്നിഹിതരായി.

Author

Leave a Reply

Your email address will not be published. Required fields are marked *