ന്യൂയോർക്ക് : ലോകത്തെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വനിതകളെ ആദരിക്കുന്ന ടൈം മാഗസിന്റെ 2026-ലെ ‘വുമൺ ഓഫ് ദി ഇയർ’ പട്ടിക പുറത്തിറങ്ങി. വിദ്യാഭ്യാസ, സാമ്പത്തിക, ബയോടെക്നോളജി മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച മൂന്ന് ഇന്ത്യൻ വംശജരാണ് ഈ അഭിമാനകരമായ പട്ടികയിൽ ഇടംപിടിച്ചത്.
സഫീന ഹുസൈൻ ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പെൺകുട്ടികളെ തിരികെ ക്ലാസ്മുറികളിലെത്തിക്കുന്ന ‘എഡ്യൂക്കേറ്റ് ഗേൾസ്’ എന്ന എൻ.ജി.ഒയുടെ സ്ഥാപകയാണ്. ഇതുവരെ 15 ലക്ഷം പെൺകുട്ടികളെ ഇവർ വിദ്യാഭ്യാസത്തിലേക്ക് തിരികെ കൊണ്ടുവന്നു. രമൺ മാഗ്സസെ അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ എൻ.ജി.ഒ കൂടിയാണിത്.
രേഷ്മ സൗജാനി, ‘ഗേൾസ് ഹു കോഡ്’ , ‘മോംസ് ഫസ്റ്റ്’ എന്നിവയുടെ സ്ഥാപക. അമേരിക്കയിലെ ശിശുസംരക്ഷണ പ്രതിസന്ധിക്കെതിരെയും അമ്മമാരുടെ സാമ്പത്തിക തുല്യതയ്ക്കായും നടത്തിയ പോരാട്ടങ്ങളാണ് ഇവരെ ഈ നേട്ടത്തിന് അർഹയാക്കിയത്.
ഡോ. രേഷ്മ കേവൽരമണി,പ്രമുഖ ബയോടെക് കമ്പനിയായ ‘വെർട്ടെക്സ് ഫാർമസ്യൂട്ടിക്കൽസി’ന്റെ സി.ഇ.ഒ. സിക്കിൾ സെൽ അനീമിയയ്ക്കുള്ള ലോകത്തിലെ ആദ്യത്തെ ക്രിസ്‌പർ അധിഷ്ഠിത ജീൻ എഡിറ്റിംഗ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത് ഇവരാണ്.
പാകിസ്താനി അഭിഭാഷക മഹ്നൂർ ഒമർ, ഗായിക ബ്രാൻഡി കാർലൈൽ തുടങ്ങിയ പ്രമുഖരും ഈ പട്ടികയിലുണ്ട്.