കൊളംബിയ (സൗത്ത് കരോലിന) : പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ പ്രസിഡന്റ് ജോ ബൈഡൻ. സൗത്ത് കരോലിനയിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ ജനപ്രീതി ഇടിയുന്ന പശ്ചാത്തലത്തിലായിരുന്നു ബൈഡന്റെ ഈ കടന്നാക്രമണം.
റെക്കോർഡ് ദൈർഘ്യമുള്ള ട്രംപിന്റെ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗത്തെ “അദ്ദേഹം ഇപ്പോഴും സംസാരിക്കുകയാണോ?” എന്ന് ബൈഡൻ പരിഹസിച്ചു. ട്രംപിന് ബരാക് ഒബാമയോട് “വിചിത്രമായ ഒരു ഭ്രമം” ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മിനസോട്ടയിൽ ഐ.സി.ഇ ഉദ്യോഗസ്ഥരുടെ വെടിവെയ്പ്പിൽ രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ ട്രംപ് മൗനം പാലിക്കുന്നതിനെ ബൈഡൻ വിമർശിച്ചു. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം “ഇരുണ്ട ദിനങ്ങളാണെന്ന്” അദ്ദേഹം പറഞ്ഞു.
അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട ട്രംപിന്റെ നടപടികൾക്കെതിരെ ജനരോഷം ഉയരുകയാണെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. ഒരു പുതിയ സർവേ പ്രകാരം 60% ആളുകളും ട്രംപിന്റെ കുടിയേറ്റ നയങ്ങളിൽ അതൃപ്തരാണ്. താൻ അധികാരം ഒഴിഞ്ഞപ്പോൾ അതിർത്തി കടന്നുള്ള വരവ് ട്രംപിന്റെ ആദ്യ കാലഘട്ടത്തേക്കാൾ കുറവായിരുന്നുവെന്നും ബൈഡൻ അവകാശപ്പെട്ടു.
“ഇതൊരു ഇരുണ്ട കാലഘട്ടം”തന്റെ രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവായ സൗത്ത് കരോലിനയാണ് അമേരിക്കയുടെ പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
തന്റെ ഭരണകാലത്തെ നേട്ടങ്ങളായ ഇൻസുലിൻ വില കുറച്ചതും തൊഴിലവസരങ്ങൾ വർദ്ധിപ്പിച്ചതും ബൈഡൻ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ട്രംപ് അമേരിക്കയുടെ അന്താരാഷ്ട്ര പദവി നശിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.