പ്രതിപക്ഷ നേതാവ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (13/03/2026)
യുവതി പ്രവേശന സത്യവാങ്മൂലം തിരുത്താന്‍ തീരുമാനിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഭയന്ന്; ശബരിമലയില്‍ ഇത്രയും കുഴപ്പങ്ങള്‍ ഉണ്ടാക്കിയതിന് പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ സി.പി.എം തയാറാകണം; ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറഞ്ഞ് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച ആരോഗ്യ മന്ത്രിക്കെതിരെ കേസെടുക്കണം.

ന്യൂഡല്‍ഹി : ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ചുള്ള സത്യവാങ്മൂലം തിരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ പുരോഗമവാദികളാണെന്ന് അവകാശപ്പെട്ട സി.പി.എം പൊതുസമൂഹത്തോടും പ്രതിപക്ഷത്തോടും മാപ്പ് പറയണം. പ്രതിപക്ഷം പിന്തിരിപ്പന്‍മാരും അവര്‍ നവോത്ഥാനവാദികളുമാണെന്നാണ് അന്ന് പറഞ്ഞിരുന്നത്. ആചാരാനുഷ്ടാനങ്ങളില്‍ മാറ്റം വരുത്തരുതെന്നും അത് അപകടകരമായ സാഹചര്യം ഉണ്ടാക്കുമെന്നും ഞങ്ങള്‍ പറഞ്ഞപ്പോള്‍ പിന്തിരിപ്പന്മാരാണെന്നാണ് സി.പി.എം പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഭയന്നാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. നേരത്തെ തീരുമാനം എടുത്തിരുന്നെങ്കില്‍ ഈ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. പൊലീസിനെ ഉപയോഗിച്ച് യുവതികളെ പ്രവേശിപ്പിക്കേണ്ട കാര്യവും ഇല്ലായിരുന്നു. തുടര്‍ച്ചയായി തെറ്റുകള്‍ സമ്മതിച്ചു എന്നതിന്റെ കുറ്റസമ്മതമാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞു വേണം സര്‍ക്കാരും സി.പി.എമ്മും നിലപാട് മാറ്റം പ്രഖ്യാപിക്കാന്‍.
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സര്‍ക്കാരിന് എന്തൊരു സ്പീഡാണ്. മന്ത്രിസഭായോഗത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ എല്ലാം സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. നിയമവിരുദ്ധമായ ഒരു പിന്‍വാതില്‍ നിയമനവും അനുവദിക്കില്ല. മന്ത്രിസഭ തീരുമാനിച്ചാലും നിയമവിരുദ്ധമായതെല്ലാം ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ റദ്ദാക്കും. അത്തരം ഒരു തീരുമാനങ്ങളും പോകുന്ന പോക്കില്‍ എടുക്കേണ്ട.
സര്‍ക്കാരും സി.പി.എമ്മും യുവതി പ്രവേശനത്തിന് എതിരല്ലായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് നവോത്ഥാന സമതിയും വന്‍മതിലും ഉണ്ടാക്കിയത്? എന്തിനാണ് ഞങ്ങളെ പിന്തിരിപ്പന്മാര്‍ എന്ന് വിളിച്ചത്? ആ നിലപാട് മാറ്റില്ല എന്ന് പറയാനുള്ള ധൈര്യമില്ല. പത്ത് വര്‍ഷമുണ്ടായിട്ടും തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത് ഏറ്റവും അവസാനത്തെ മന്ത്രിസഭാ യോഗത്തില്‍ സത്യവാങ്മൂലം തിരുത്താന്‍ തീരുമാനം എടുത്തത് ജനങ്ങളെ ഭയന്നാണ്. കഴിഞ്ഞ ആഴ്ച ഈ കേസ് സുപ്രീംകോടതിയില്‍ വന്നപ്പോള്‍ സര്‍ക്കാരിന് ഇതേ നിലപാട് അല്ലായിരുന്നല്ലോ. ഇതിനേക്കാള്‍ വലിയ കീഴ്മേല്‍ മറിച്ചില്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. നിലപാട് മാറ്റാന്‍ ഇത്രയും സമയം എടുത്തതിന് കേരളം കുറെ വില കൊടുക്കേണ്ടിവന്നു.
കെ സുധാരനുമായി സംസാരിച്ചു. അങ്ങനെയൊരു ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടിയോട് കൂറും നിലപാടുമുള്ള ആളാണ് കെ. സുധാകരന്‍. ജി. സുധാകരന്റെ വിഷയം ഉണ്ടായി സി.പി.എം പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ സമാന്തരമായി വേറൊറു സുധാകരന്റെ വിഷയമുണ്ടാക്കി ലഘൂകരിക്കാന്‍ ശ്രമിക്കേണ്ട. കണ്ണൂരിനെ കുറിച്ചുള്ള വികാരപരമായ അടുപ്പമാണ് കെ. സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. അദ്ദേഹം കണ്ണൂരിലെ എം.പിയാണ്. വെള്ളിയാഴ്ച ആയതിനാല്‍ മിക്ക എം.പിമാരും മടങ്ങിപ്പോയി. മാധ്യമങ്ങള്‍ക്ക് ഇഷ്ടമുള്ള വ്യാഖ്യാനം നല്‍കാം.
ആരോഗ്യമന്ത്രിയെ ആക്രമിച്ചതിന് റിമാന്‍ഡിലായ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം നല്‍കി. അവര്‍ ഒരു ആയുധവും ഉപയോഗിച്ചിട്ടില്ലെന്ന മൊഴിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്നത്. ആയുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് എഫ്.ഐ.ആര്‍. ഇല്ലാത്ത കാര്യം പറഞ്ഞ ഉണ്ടെന്നു പറഞ്ഞ ആരോഗ്യമന്ത്രിയും സി.പി.എമ്മും കേരളത്തോട് മാപ്പ് പറയണം. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച ആരോഗ്യ മന്ത്രിക്കെതിരെ കേസെടുക്കണം.