പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; മരിച്ചെന്നു കരുതി കുഴിമാടത്തിലേക്ക് വലിച്ചിഴച്ചു: വിസ്മയിപ്പിക്കുന്ന അതിജീവനവുമായി മകൾ

Spread the love

വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ ഞെട്ടിക്കുന്നു. തന്നെ ഒരു മണിക്കൂറോളം ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച പിതാവിനോട് താൻ ക്ഷമിച്ചതായും ബ്രിട്ടാനി വെളിപ്പെടുത്തി.

സെപ്റ്റംബർ 19-ന് പുലർച്ചെയാണ് ഉറങ്ങിക്കിടന്ന ബ്രിട്ടാനിയെ പിതാവ് റോഡ്‌നി ഡേവിസ് (62) ആക്രമിച്ചത്. താൻ നിർമ്മിച്ച ഒരു പ്രത്യേക വധശിക്ഷാ ഉപകരണം (Handmade execution device) ഉപയോഗിച്ച് ഒരു മണിക്കൂറോളം അദ്ദേഹം മകളെ ശ്വാസം മുട്ടിച്ചു.

രക്ഷയില്ലെന്ന് കണ്ടപ്പോൾ ബ്രിട്ടാനി മരിച്ചതുപോലെ അഭിനയിച്ചു. മരിച്ചെന്നു കരുതിയ റോഡ്‌നി, മൃതദേഹം നേരത്തെ തയ്യാറാക്കി വെച്ചിരുന്ന കുഴിമാടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി വനത്തിൽ ഉപേക്ഷിച്ചു.

ബോധം തെളിഞ്ഞ ബ്രിട്ടാനി അയൽവീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇതിനിടെ വീട്ടിലെത്തിയ റോഡ്‌നി, താൻ മകളെ കൊന്ന വിവരം പേരക്കുട്ടിയോട് വെളിപ്പെടുത്തി. തുടർന്ന് തോക്കുമായി വനത്തിലേക്ക് ഓടിപ്പോയ ഇയാൾ 18 ദിവസത്തിന് ശേഷം സ്വയം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

“എന്റെ മക്കളുടെ നല്ല ഭാവിക്ക് വേണ്ടി എനിക്ക് അദ്ദേഹത്തോട് ക്ഷമിച്ചേ മതിയാകൂ,” ബ്രിട്ടാനി പറയുന്നു. തന്റെ ഉറ്റ സുഹൃത്തായിരുന്ന പിതാവ് എന്തിനാണ് ഇത് ചെയ്തതെന്ന് ഇപ്പോഴും ഈ മകൾക്ക് അറിയില്ല.

രോഗബാധിതയായ മകളോട് കഴിഞ്ഞ കുറച്ചുനാളുകളായി റോഡ്‌നി പ്രകോപിതനായി പെരുമാറിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *