വാഷിങ്ടോ ഡി സി : തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വീണ്ടും വിചിത്രമായ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ജങ്ക് ഫുഡ് ഒഴിവാക്കുകയാണെങ്കിൽ 200 വയസ്സുവരെ ജീവിക്കാൻ കഴിയുമെന്ന് മുൻ വൈറ്റ് ഹൗസ് ഫിസിഷ്യൻ ഡോ. റോണി ജാക്സൺ പറഞ്ഞതായാണ് ട്രംപ് അവകാശപ്പെട്ടത്. വൈറ്റ് ഹൗസിൽ നടന്ന ഒരു ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.
ഏറ്റവും ആരോഗ്യവാനായ പ്രസിഡന്റ്: മുൻ പ്രസിഡന്റുമാരായ ജോർജ്ജ് ഡബ്ല്യു. ബുഷ്, ബരാക് ഒബാമ എന്നിവരേക്കാൾ ആരോഗ്യവാൻ ട്രംപ് ആണെന്ന് ഡോക്ടർ വിശേഷിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്രംപിന്റെ കൈകളിലെ ചതവുകളും കാലിലെ നീരും വലിയ ചർച്ചയായിരുന്നു. പ്രായമായവരിൽ കണ്ടുവരുന്ന ‘ക്രോണിക് വീനസ് ഇൻസഫിഷ്യൻസി’ എന്ന രക്തചംക്രമണ സംബന്ധമായ അസുഖം അദ്ദേഹത്തിനുണ്ടെന്ന് 2025 ജൂലൈയിൽ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിരുന്നു.
മക്ഡൊണാൾഡ്സ് പോലെയുള്ള ഫാസ്റ്റ് ഫുഡുകളോടും ഡയറ്റ് കോക്കിനോടുമുള്ള ട്രംപിന്റെ താൽപ്പര്യം പ്രശസ്തമാണ്. ട്രംപ് വളരെ മോശം ഭക്ഷണമാണ് കഴിക്കുന്നതെന്ന് യുഎസ് ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് ഇത്തരമൊരു പരാമർശം നടത്തിയെന്ന് പറയപ്പെടുന്ന റോണി ജാക്സൺ നേരത്തെ ഔദ്യോഗിക പദവിയിലിരിക്കെ അച്ചടക്ക ലംഘനത്തിന് നടപടി നേരിട്ടിട്ടുള്ള വ്യക്തിയാണ്.
വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടുന്നുണ്ടെങ്കിലും തന്റെ കരുത്തുറ്റ ശരീരപ്രകൃതിയെയും ആരോഗ്യത്തെയും പുകഴ്ത്താനാണ് ട്രംപ് ഈ വേദി ഉപയോഗിച്ചത്.