
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ ജനങ്ങളിൽ നിന്നും സമാഹരിച്ച തുകയുടെ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറാകാത്ത കോൺഗ്രസിന്റെ നടപടി അങ്ങേയറ്റം നിർഭാഗ്യകരമാണ്. എന്തിനുമേതിനും സർക്കാരിനെ പഴിക്കാൻ ആവേശത്തോടെ മുന്നിട്ടിറങ്ങുന്ന കോൺഗ്രസ്, തങ്ങൾ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ എവിടെപ്പോയി എന്ന ജനങ്ങളുടെ സ്വാഭാവിക ചോദ്യത്തിന് മുന്നിൽ എന്തിനാണ് ഇത്ര വെപ്രാളം കാണിക്കുന്നത്? കൊട്ടിഘോഷിച്ച് തറക്കല്ല് ഇട്ടുപോയ സ്ഥലത്ത് വീട് നിർമ്മാണം ആരംഭിച്ചിട്ടില്ല എന്ന് മാത്രമല്ല പണി തുടങ്ങി എന്ന് നുണ പറഞ്ഞു പ്രചരിപ്പിക്കുകാണ്. ഇത് ദുരിതബാധിതരോടുള്ള കുടിലമായ വഞ്ചനയാണ്.
വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനേക്കാൾ നല്ലത് പിരിച്ച തുകയുടെ കണക്കുകൾ വ്യക്തമാക്കുകയാണ്. വയനാട്ടിലെ ജനങ്ങളുടെ കണ്ണീരൊപ്പാനെന്ന പേരിൽ നടത്തിയ ഈ പണപ്പിരിവിൽ സുതാര്യത ഉറപ്പാക്കേണ്ട ബാധ്യത കോൺഗ്രസിനുണ്ട്. നുണകൾ കൊണ്ട് സത്യത്തെ മൂടിവെക്കാൻ നോക്കാതെ, കണക്കുകൾ ജനങ്ങളോട് പറയാൻ കോൺഗ്രസ് തയ്യാറാകണം.