‘ആരോഗ്യവകാശ’ നിയമവും ‘ചിരഞ്ജീവി’ പദ്ധതിയും രാജസ്ഥാനെ ആരോഗ്യമേഖലയിൽ മുൻപന്തിയിലെത്തിച്ചു; രാജസ്ഥാൻ മോഡൽ രാജ്യത്തിന് മാതൃക : അശോക് ഗെലോട്ട്

Spread the love

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് ഇന്ത്യക്കു തന്നെ മാതൃകയായി “രാജസ്ഥാൻ മോഡൽ” മാറിയിരിക്കുകയാണെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. കണക്കുകൾ നിരത്തി സംസാരിച്ച അദ്ദേഹം, കോൺഗ്രസ് സർക്കാരിന്റെ ദീർഘവീക്ഷണമുള്ള നയങ്ങൾ എങ്ങനെയാണ് രാജസ്ഥാനെ ആരോഗ്യമേഖലയിൽ ഒന്നാമതെത്തിച്ചതെന്ന് വ്യക്തമാക്കി.

അതേസമയം, മികച്ച ആരോഗ്യ സംവിധാനത്തിന് പേരു കേട്ട കേരളം നിലവിലെ ഇടതുപക്ഷ സർക്കാരിന്റെ ദുർഭരണത്താൽ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് സർക്കാർ ആവിഷ്കരിച്ച ചിരഞ്ജീവി പദ്ധതി രാജസ്ഥാനിലെ ആരോഗ്യ മേഖലയെ മാറ്റിമറിച്ചു.
ഈ പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെ പണമില്ലാതെയുള്ള (cashless) ചികിത്സയും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും നൽകുന്നുണ്ട്.

ഗുരുതരമായ രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ഈ പദ്ധതി മോചിപ്പിച്ചു. കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ സമാനമായ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ക്യാൻസർ, ഹൃദയ ശസ്ത്രക്രിയ, ന്യൂറോ സർജറി, വൃക്ക-കരൾ മാറ്റിവയ്ക്കൽ, ബോൺ മാരോ ട്രാൻസ്പ്ലാന്റ് തുടങ്ങിയ ചെലവേറിയ ചികിത്സകൾ ഈ പദ്ധതി പ്രകാരം പൂർണ്ണമായും സൗജന്യമായി നൽകുന്നു. സർക്കാർ ആശുപത്രികളിൽ മാത്രമല്ല, സ്വകാര്യ ആശുപത്രികളിലും ഈ സേവനം പണമില്ലാതെ (cashless) ലഭ്യമാണ്. ഏകദേശം 5,000 കോടി രൂപയുടെ സൗജന്യ ചികിത്സ 50 ലക്ഷത്തോളം രോഗികൾക്ക് ഈ പദ്ധതി പ്രകാരം നൽകി കഴിഞ്ഞു.

ചികിത്സയ്‌ക്കൊപ്പം ആശുപത്രിയിൽ പ്രവേശിക്കുന്നതിന് 5 ദിവസം മുമ്പും ഡിസ്ചാർജ് കഴിഞ്ഞ് 15 ദിവസം വരെയുമുള്ള മരുന്നുകൾ സൗജന്യമായും ഈ പദ്ധതി പ്രകാരം ലഭ്യമാണ്. ഇത് ചികിത്സയുടെ തുടർച്ച ഉറപ്പാക്കുകയും രോഗികൾക്ക് അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കുകയും ചെയ്യുന്നു.

രോഗി മറ്റൊരു സംസ്ഥാനത്താണ് ചികിത്സ തേടുന്നതെങ്കിൽ പോലും ചിരഞ്ജീവി ഇൻഷുറൻസ് പാക്കേജ് അനുസരിച്ചുള്ള തുക അവർക്ക് റീ ഇംബേഴ്സ് മെൻ്റായി ലഭിക്കും.
എം.ആർ.ഐ (MRI), സി.ടി സ്കാൻ (CT Scan), എക്സ്-റേ (X-ray) ഉൾപ്പെടെയുള്ള എല്ലാ അത്യാവശ്യ പരിശോധനകളും പൂർണ്ണമായും സൗജന്യമാക്കിയിട്ടുണ്ട്. ഇത് പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും വലിയ ആശ്വാസമാണ്.

ചിരഞ്ജീവി പദ്ധതി മൂലം രാജസ്ഥാനിലെ ഇൻഷുറൻസ് പരിരക്ഷ 93 ശതമാനത്തിലെത്തിയപ്പോൾ ദേശീയ ശരാശരി 42 ശതമാനം മാത്രമാണ്. ഗുജറാത്ത് (44%), മഹാരാഷ്ട്ര (22%), യു.പി (16%) തുടങ്ങിയ സംസ്ഥാനങ്ങളേക്കാൾ വളരെ മുന്നിലാണിത്.

ഇത്തരം സമഗ്രമായ ആരോഗ്യ സുരക്ഷാ സംവിധാനം ‘ആരോഗ്യവകാശത്തെ ‘ (Right to Health) ശക്തിപ്പെടുത്തുന്നുവെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ഇതൊരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാൻ സർക്കാർ ‘ആരോഗ്യവകാശ നിയമം’ (Right to Health law) നടപ്പിലാക്കിയതിൽ അഭിമാനിക്കുന്നുവെന്നും ഏത് അടിയന്തര സാഹചര്യത്തിലും സൗജന്യ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്ന വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാജസ്ഥാനിൽ മറ്റൊരു സംസ്ഥാനത്തുനിന്നുള്ള ഒരാൾക്ക് അപകടം സംഭവിക്കുകയോ രോഗബാധിതനാകുകയോ ചെയ്താൽ, സ്വകാര്യ ആശുപത്രികളിൽ പോലും 24 മണിക്കൂർ സൗജന്യ അടിയന്തര വൈദ്യസഹായം ലഭിക്കും.

2012-ൽ കോൺഗ്രസ് സർക്കാർ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സൗജന്യ മരുന്ന് പദ്ധതിയായ നിരോഗി രാജസ്ഥാൻ പദ്ധതി വിപുലീകരിച്ചുകൊണ്ട് 2021-ൽ സർക്കാർ ആശുപത്രികളിൽ മരുന്നുകൾ, പരിശോധനകൾ, മുഴുവൻ ചികിത്സ എന്നിവ പൂർണ്ണമായും സൗജന്യമാക്കി.

ഇതും ചിരഞ്ജീവി പദ്ധതിയും നിലവിൽ വന്നതോടെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ പൂർണ്ണമായും സൗജന്യമായ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി രാജസ്ഥാൻ മാറി.

കോൺഗ്രസ് ഭരണകാലത്ത് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ വർദ്ധനവുണ്ടായി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1,674 സബ് സെന്ററുകൾ, 710 പി.എച്ച്.സികൾ (PHC), 325 സി.എച്ച്.സികൾ (CHC) എന്നിവ തുറന്നു.
രാജസ്ഥാനിൽ ഒരു ലക്ഷം ജനസംഖ്യയ്ക്ക് 36 പി.എച്ച്.സികൾ ഉള്ളപ്പോൾ കേരളത്തിൽ ഇത് 17 മാത്രമാണ്.

രാജസ്ഥാനിൽ ഒരു ലക്ഷം പേർക്ക് 11 സി.എച്ച്.സികൾ ഉള്ളപ്പോൾ കേരളത്തിൽ ഇത് 6.5 മാത്രമാണ്.
സർക്കാർ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം 60 ശതമാനവും ഐ.സി.യു കിടക്കകൾ ഏകദേശം 3 മടങ്ങും വർദ്ധിച്ചു.
മെഡിക്കൽ സൗകര്യങ്ങൾ വർദ്ധിച്ചതോടെ രാജസ്ഥാന്റെ ആരോഗ്യ സൂചികകളിലെ പുരോഗതി കാര്യമായി മുന്നേറി.
സംസ്ഥാനത്തെ 95% പ്രസവങ്ങളും ഇപ്പോൾ ആശുപത്രികളിൽ നടക്കുന്നു, ഇത് ദേശീയ ശരാശരിയേക്കാൾ 7% കൂടുതലാണ്.
വാക്സിനേഷൻ: 2015-16ൽ 54.8% ആയിരുന്ന വാക്സിനേഷൻ പരിരക്ഷ ഇപ്പോൾ 81% ആയി ഉയർന്നു.

എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ തുടങ്ങാനുള്ള പദ്ധതി യഥാർത്ഥത്തിൽ യു.പി.എ സർക്കാർ മുൻകൈയെടുത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഭരണകാലത്ത് രാജസ്ഥാൻ സർക്കാർ
12 പുതിയ മെഡിക്കൽ കോളേജുകളും 29 നഴ്സിംഗ് കോളേജുകളും തുറന്നു.
എം.ബി.ബി.എസ് (MBBS) സീറ്റുകൾ 1,980 ഉം പി.ജി (PG) സീറ്റുകൾ 558 ഉം വർദ്ധിപ്പിച്ചു.
മികച്ച ഏകോപനത്തിനും മെഡിക്കൽ ഗവേഷണത്തിനുമായി മാർവാർ മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ നടപടി തുടങ്ങി.
ചികിത്സയ്ക്കായി പാവപ്പെട്ടവർക്ക് തങ്ങളുടെ ഭൂമിയോ ആഭരണങ്ങളോ വിൽക്കേണ്ടി വരാത്ത വിധം രാജസ്ഥാനെ ആരോഗ്യമേഖലയിൽ സ്വയംപര്യാപ്തമാക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് ഗെലോട്ട് പറഞ്ഞു. ഈ ‘രാജസ്ഥാൻ മോഡൽ’ ഇന്ന് രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *