ന്യൂയോർക് : അമേരിക്കയിലെ ന്യൂയോർക്കിൽ 75 വയസ്സുള്ള മാതാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിലായി. ലോംഗ് ഐലൻഡ് സ്വദേശിയായ ജോൺ സ്ട്രാനോ (37) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച വൈകുന്നേരം വിൽസ്റ്റൺ പാർക്കിലെ വീട്ടിൽ വെച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതി തന്റെ അമ്മയെ നിലത്തുതള്ളിയിടുകയും തല നിലത്തടിപ്പിക്കുകയും ചെയ്തു.
ഒരു മെറ്റൽ ക്ലാമ്പ് (ഇരുമ്പ് ഉപകരണം) ഉപയോഗിച്ച് തലയുടെ പിൻഭാഗത്ത് അടിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. “നീ എന്താണ് ഇപ്പോഴും ശ്വസിക്കുന്നത്?”, “നീ എന്താണ് ചാവത്തത്?” എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു മർദ്ദനമെന്ന് പോലീസ് പറയുന്നു.
ക്രൂരമായ മർദ്ദനത്തെത്തുടർന്ന് ബോധരഹിതയായ വൃദ്ധയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ നില തൃപ്തികരമാണ്.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് ഉടൻ തന്നെ സമീപപ്രദേശത്തുനിന്ന് പിടികൂടി. രണ്ടാം ഡിഗ്രി വധശ്രമം, മാരകായുധം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതി കുറ്റം നിഷേധിച്ചു..