നോർത്ത് കരോലിന:അമേരിക്കയിലെ നോർത്ത് കരോലിനയിൽ ഡേകെയറിൽ വെച്ച് ചെറിയ കുട്ടിയുടെ കാലൊടിച്ച സംഭവത്തിൽ 24-കാരിയായ അധ്യാപികയ്ക്കെതിരെ ചൈൽഡ് അബ്യൂസ് (കുട്ടികൾക്കെതിരെയുള്ള അതിക്രമം) കുറ്റം ചുമത്തി. റാലിയിലെ കിൻഡർ കെയർ ജീവനക്കാരിയായിരുന്ന ആഷ്ലി നിക്കോൾ ടാരിസിനെതിരെയാണ് നടപടി.
2025 ഓഗസ്റ്റ് 22-നായിരുന്നു സംഭവം. നിലത്ത് ഇരിക്കാൻ ശ്രമിക്കുന്നതിനിടെ അധ്യാപിക കുട്ടിയെ ബലമായി പിടിച്ചിരുത്തിയപ്പോഴാണ് അപകടമുണ്ടായത്.
കുട്ടിയുടെ കാലിലെ അസ്ഥിക്ക് ഗുരുതരമായ ഒടിവ് സംഭവിച്ചതായി വൈദ്യപരിശോധനയിൽ കണ്ടെത്തി. കാലുകൾ പിണച്ചുവെച്ച് ഇരിക്കാൻ നിർബന്ധിച്ചപ്പോഴാണ് കാലൊടിഞ്ഞതെന്ന് കുട്ടി മൊഴി നൽകി.
അന്വേഷണത്തെത്തുടർന്ന് നവംബറിൽ ഇവരെ ഡേകെയർ ജോലിയിൽ നിന്ന് വിലക്കി. നിലവിൽ ഇവർ കിൻഡർ കെയറിലെ ജോലിയിൽ നിന്ന് പുറത്തായിട്ടുണ്ട്.
കുട്ടികളുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും സംഭവം നടന്ന ഉടനെ തന്നെ അധികൃതരെയും രക്ഷിതാക്കളെയും വിവരം അറിയിച്ചിരുന്നതായും കിൻഡർ കെയർ വക്താവ് അറിയിച്ചു.
കുട്ടികൾക്കെതിരെയുള്ള അതിക്രമം, ഗുരുതരമായ ശാരീരിക പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.