
ഡാളസ് : ചൊവ്വാഴ്ച വൈകുന്നേരം ഉത്തർ ടെക്സാസ് മേഖലയിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മിനറൽ വെൽസ് നഗരത്തിലാണ് ഏറ്റവും വലിയ നാശമുണ്ടായത്.
മിനറൽ വെൽസിൽ ചുഴലിക്കാറ്റിനെത്തുടർന്ന് കെട്ടിടങ്ങൾ തകരുകയും രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ക്രസൺ , ഗോഡ്‌ലി തുടങ്ങിയ പ്രദേശങ്ങളിൽ ബേസ്ബോൾ വലുപ്പത്തിലുള്ളതും ഗ്രേപ്ഫ്രൂട്ട് വലുപ്പത്തിലുള്ളതുമായ (ഏകദേശം 3 ഇഞ്ച് വ്യാസം) ഭീമൻ ആലിപ്പഴങ്ങൾ വീണു.
ഹിൽ, എല്ലിസ്, നവാരോ കൗണ്ടികളിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരുകയാണ്. മിനറൽ വെൽസിൽ ഉണ്ടായ കാറ്റിന്റെ തീവ്രത അളക്കാൻ നാഷണൽ വെതർ സർവീസ് (NWS) സംഘം ഉടൻ പരിശോധന നടത്തും.
മേഖലയിൽ ഈ ആഴ്ച മുഴുവൻ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ചയോടെ മഴ ശക്തമാകുമെങ്കിലും വാരാന്ത്യത്തോടെ കാലാവസ്ഥ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ടൊർണാഡോ (ചുഴലിക്കാറ്റ്) മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും ജാഗ്രത തുടരാൻ അധികൃതർ നിർദ്ദേശിച്ചു.