വാഷിംഗ്ടൺ ഡി സി : ബ്രിട്ടീഷ് രാജാവ് ചാർലസ് മൂന്നാമന്റെ സന്ദർശനത്തിന് പിന്നാലെ സ്കോച്ച് വിസ്കിയുടെ മേൽ ചുമത്തിയിരുന്ന ഇറക്കുമതി തീരുവകൾ പ്രസിഡന്റ് ട്രംപ് നീക്കം ചെയ്തു. സ്കോട്ട്ലൻഡും അമേരിക്കയിലെ കെന്റക്കി സംസ്ഥാനവും തമ്മിലുള്ള വിസ്കി വ്യാപാരം മെച്ചപ്പെടുത്താനാണ് ഈ നീക്കം.
സ്കോച്ച് വിസ്കിയുടെ മേൽ കഴിഞ്ഞ ഏപ്രിലിൽ ചുമത്തിയ 10 ശതമാനം നികുതിയാണ് ട്രംപ് ഒഴിവാക്കിയത്. ചാർലസ് രാജാവും കാമില രാജ്ഞിയും ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ നടപടിയെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വിസ്കി നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി വീപ്പകളുടെ വ്യാപാരം വർദ്ധിപ്പിക്കാൻ ഈ തീരുമാനം സഹായിക്കും. സ്കോട്ട്ലൻഡും കെന്റക്കിയും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ നീങ്ങിയതായി ട്രംപ് വ്യക്തമാക്കി.
നികുതി വർദ്ധനയെത്തുടർന്ന് യുഎസിലേക്കുള്ള സ്കോച്ച് വിസ്കി കയറ്റുമതിയിൽ 15 ശതമാനം ഇടിവുണ്ടായിരുന്നു. പുതിയ തീരുമാനത്തെ സ്കോച്ച് വിസ്കി അസോസിയേഷൻ സ്വാഗതം ചെയ്തു.
ഈ മേഖലയിലെ സമ്മർദ്ദം കുറയ്ക്കാനും അമേരിക്കൻ വിസ്കി വ്യവസായവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും പുതിയ കരാർ ഉപകരിക്കുമെന്ന് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് കെന്റ് പറഞ്ഞു. .