വാഷിംഗ്ടൺ : സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 10 ശതമാനം ആഗോള ഇറക്കുമതി നികുതികൾ നിയമവിരുദ്ധമാണെന്ന് ഫെഡറൽ കോടതി ഉത്തരവിട്ടു. ന്യൂയോർക്കിലെ ‘കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ്’ ആണ് ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയത്.
നികുതി ചുമത്താൻ കോൺഗ്രസ് നൽകിയിട്ടുള്ള പരിമിതമായ അധികാരം പ്രസിഡന്റ് ലംഘിച്ചുവെന്ന് മൂന്നംഗ ജഡ്ജിമാരുടെ പാനലിൽ ഭൂരിപക്ഷം (2-1) അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം ട്രംപ് ഏർപ്പെടുത്തിയ ഉയർന്ന നികുതികൾ ഫെബ്രുവരിയിൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനെ മറികടക്കാൻ കൊണ്ടുവന്ന താൽക്കാലിക നികുതികളാണ് ഇപ്പോൾ വീണ്ടും റദ്ദാക്കപ്പെട്ടത്.
നിലവിൽ പരാതി നൽകിയ വാഷിംഗ്ടൺ സ്റ്റേറ്റ്, രണ്ട് സ്വകാര്യ കമ്പനികൾ എന്നിവർക്ക് മാത്രമാണ് ഈ വിധി നേരിട്ട് ബാധകമെങ്കിലും, കൂടുതൽ കമ്പനികൾ നികുതി ഇളവിനും റീഫണ്ടിനുമായി കോടതിയെ സമീപിക്കാൻ ഇത് വഴിയൊരുക്കും.
ട്രംപ് ഭരണകൂടം ഈ വിധിക്കെതിരെ അപ്പീൽ നൽകാനാണ് സാധ്യത. കേസ് വീണ്ടും സുപ്രീം കോടതിയിലെത്താനും സാധ്യതയുണ്ട്.
യുഎസ് സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാനെന്ന പേരിൽ ഇറക്കുമതി നികുതികൾ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങൾക്ക് ഈ വിധി വലിയ തിരിച്ചടിയാണ്.