ഒക്ലഹോമ : ശനിയാഴ്ച വൈകുന്നേരത്തോടെ അമേരിക്കയിലെ ഒക്ലഹോമയിലുള്ള സൗത്ത് ടൽസ ഷോപ്പിംഗ് സെന്ററിന് സമീപമുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഫോണ്ടാന ഷോപ്പിംഗ് സെന്ററിനുള്ളിലെ ഒരു റെസ്റ്റോറന്റിൽ വെച്ച് ഒരു കൂട്ടം ആളുകൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.
റെസ്റ്റോറന്റിലെ തർക്കത്തിന് പിന്നാലെ ഇവർ പുറത്തുള്ള പാർക്കിംഗ് ഏരിയയിലേക്ക് മാറുകയും അവിടെവെച്ച് സംഘർഷമുണ്ടാകുകയുമായിരുന്നു. ഇതിനിടയിലാണ് വെടിയുതിർത്തത്.
വെടിയേറ്റ മൂന്ന് പേരെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരും മരണപ്പെട്ടതായി റിപ്പോർട്ടില്ല. ഇരകളുടെയോ പ്രതികളുടെയോ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ടൽസ പോലീസ് കേസിൽ സജീവമായ അന്വേഷണം നടത്തിവരികയാണ്.