ഇസ്‌ലാമാബാദ് : പാകിസ്താനിൽ കൗമാരക്കാരിയായ ടിക്ടോക് താരത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂണിലാണ് 17-കാരിയായ സന യൂസഫ് എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ ഉമർ ഹയാത് (22) എന്നയാൾ വീട്ടിൽ അതിക്രമിച്ചു കയറി വെടിവെച്ചു കൊന്നത്.
ഇസ്‌ലാമാബാദ് കോടതി ചൊവ്വാഴ്ചയാണ് പ്രതിക്ക് വധശിക്ഷയും 7,200 ഡോളർ (ഏകദേശം 6 ലക്ഷം രൂപ) പിഴയും വിധിച്ചത്. ഫാഷൻ, സൗന്ദര്യവർദ്ധക മേഖലകളിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടായിരുന്ന സനയുടെ കൊലപാതകം പാകിസ്താനിൽ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. പാകിസ്താനിൽ പ്രണയാഭ്യർത്ഥനകളും വിവാഹാലോചനകളും നിരസിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.