
പുതിയ കാലത്തേക്ക് രാജ്യത്തെ കൂട്ടിക്കൊണ്ട് പോയ പ്രതിഭാധനനായ പ്രധാനമന്ത്രിയായിരുന്നു രാജീവ്ഗാന്ധിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. കെ.പി.സി.സിയില്‍ സംഘടിപ്പിച്ച രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വെടിയേറ്റു വീണ മാതാവിന്റെ മൃതദേഹം കണ്ട് പ്രധാനമന്ത്രിയായ വ്യക്തിയാണ് അദ്ദേഹം. ഇപ്പോഴത്തെ തലമുറയ്ക്ക് മാത്രമല്ല ഇനി വരാനിരിക്കുന്ന തലമുറയ്ക്ക് കൂടി നല്ലകാലം വരണമെന്ന് ആഗ്രഹിച്ച് പ്രവര്‍ത്തിച്ചു. രാജ്യത്തെ സമസ്ത മേഖലയിലും വിപ്ലവകരമായ മാറ്റങ്ങളാണ് അദ്ദേഹം കൊണ്ടുവന്നത്.
കാറും, ബൈക്കുമൊക്കെ സാധാരണക്കാര്‍ക്ക് വരെ ലഭ്യമായത് രാജീവ്ഗാന്ധിയുടെ വരവോടെയാണ്. അക്കാലത്ത് ബൈക്ക് ബുക്ക് ചെയ്ത് ആറ് മാസം വരെ കാത്ത് നില്‍ക്കണമായിരുന്നു. ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിച്ചത്. അടിസ്ഥാന വികസന രംഗത്ത് വിസ്മയങ്ങള്‍ തീര്‍ത്തെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
കെ.പി.സി.സി. പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എം.പി, മന്ത്രിമാരായ എ.പി.അനില്‍കുമാര്‍, പി.സി.വിഷ്ണുനാഥ്, ടി.സിദ്ധിഖ്, ബിന്ദുകൃഷ്ണ, കെ.എ.തുളസി, ഒ.ജെ.ജെനീഷ് എന്നിവരും, ചെറിയാന്‍ ഫിലിപ്പ്, വൈസ് പ്രസിഡന്റുമാരായ പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, ജെബി മേത്തര്‍ എം.പി, മണക്കാട് സുരേഷ്, മര്യാപുരം ശ്രീകുമാര്‍, പന്തളം സുധാകരന്‍, കെ.മോഹന്‍കുമാര്‍, ജി.എസ്.ബാബു, എം.എ.വാഹിദ്, ആര്‍.ലക്ഷ്മി തുടങ്ങിയവരും പങ്കെടുത്തു.