പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍

Spread the love

ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ  ‘തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്’

തിരുവനന്തപുരം:പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍ ഒന്ന് മുതല്‍ ലഹരി മാഫിയക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി ആഭ്യന്തരവകുപ്പ്. ‘ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്’ (ഛുലൃമശേീി ഠവീീളമമി: ഠവല ചമൃരീ ഔി)േ എന്ന പേരില്‍ സംസ്ഥാനവ്യാപകമായി അതിശക്തമായ വേട്ട ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളെ വേരറുക്കുകയാണ് ലക്ഷ്യം. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, വില്‍ക്കുന്നവര്‍, അതിന്റെ ഉറവിടം കണ്ടെത്തല്‍, പ്രചരിപ്പിക്കുന്നവര്‍ എന്നിവരെല്ലാം പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഈ പദ്ധതിക്കായി ഒരു പ്രത്യേക പ്രോജക്ട് തന്നെ തയാറാക്കിയിട്ടുണ്ട്.
അന്തര്‍സംസ്ഥാന ലഹരി മാഫിയയെ തകര്‍ക്കാന്‍ കേരള ഡി.ജി.പി മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി ഏകോപിതമായി പ്രവര്‍ത്തിക്കും. കെമിക്കല്‍/സിന്തറ്റിക് നര്‍ക്കോട്ടിക്‌സ്, ഹൈബ്രിഡ് ഗഞ്ച എന്നിവയുടെ ഒഴുക്ക് തടയാന്‍ പ്രത്യേക നിരീക്ഷണം ഉണ്ടാകും. സ്‌കൂള്‍ പരിസരങ്ങളിലെ പുകയില വില്‍പനയ്‌ക്കെതിരെയും ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, ഡി.ജെ പാര്‍ട്ടികള്‍, കായലുകളിലെയും കടലിലെയും പാര്‍ട്ടികള്‍ എന്നിവയ്‌ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. ലഹരി വില്‍പനയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനു ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.

കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ജനസൗഹൃദമാക്കാന്‍ അടക്കം ലക്ഷ്യമിട്ടുള്ള വിപുലമായ കര്‍മ്മപദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍:
1. പൊലീസ് സ്റ്റേഷനുകള്‍ ജനസേവന കേന്ദ്രങ്ങളാക്കും
സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകള്‍ക്കും പുതിയ മുഖം നല്‍കും. സ്റ്റേഷനിലെത്തുന്ന ഏതൊരു വ്യക്തിയെയും കുറ്റവാളിയായല്ല മാന്യത അര്‍ഹിക്കുന്ന പൗരന്മാരായി കാണണം. സ്റ്റേഷനില്‍ എത്തുന്നവരെ ‘ഗുഡ് മോര്‍ണിംഗ്’, ‘നമസ്‌കാരം’ പറഞ്ഞ് സ്വീകരിക്കണം. പരാതികള്‍ സമചിത്തതയോടെ കേള്‍ക്കാനും പരിഹരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്. സ്റ്റേഷനുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം, വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്ത് ഒഴിവാക്കാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.

2. സ്റ്റേഷന്‍ ചുമതലകളില്‍ മാറ്റം; അഞ്ചംഗ സമിതിയെ നിയോഗിച്ചു
നേരത്തെ എസ്.ഐമാര്‍ക്ക് ഉണ്ടായിരുന്ന സ്റ്റേഷന്‍ ചുമതല സി.ഐമാര്‍ക്ക് നല്‍കിയത് പോലീസിംഗിനെ പ്രതികൂലമായി ബാധിച്ചുവെന്ന് വിലയിരുത്തലുണ്ട്. അതിനാല്‍, സ്റ്റേഷനുകളില്‍ എസ്.ഐ, സി.ഐ, ഡി.വൈ.എസ്.പി എന്നിവരുടെ സാന്നിധ്യം പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ എ.ഡി.ജി.പി (ഹെഡ്ക്വാര്‍ട്ടേഴ്‌സ്) നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കും.

3. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ (ഇീി്ശരശേീി) പൊലീസ് ജാഗ്രത കാട്ടും. ജനമൈത്രി പൊലീസിനെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെയും കൂടുതല്‍ ശക്തിപ്പെടുത്തും. പുതിയ തലമുറയെ കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

4. സൈബര്‍ സുരക്ഷയും റോഡ് സുരക്ഷയും
വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസ് സജ്ജമാകും. ലോണ്‍ ആപ്പുകള്‍ വഴി സാധാരണക്കാരെ ചതിക്കുന്നതും സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളെ അധിക്ഷേപിക്കുന്നതും മതപരമായ ഭിന്നത പടര്‍ത്തുന്നതും ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകളും കര്‍ശനമായി നേരിടും. സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ കൂടുതല്‍ ഉദ്യോഗസ്ഥരെയും സാങ്കേതിക സൗകര്യങ്ങളെയും കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്പുകളും ഐടി സംവിധാനങ്ങളും നടപ്പിലാക്കും.

5. പൊലീസ് ക്ഷേമവും പരിശീലനവും
പൊലീസുകാരുടെ പരിശീലന സിലബസ് കാലാനുസൃതമായി പരിഷ്‌കരിക്കും. സേനയ്ക്കിടയില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ ഗൗരവമായി കാണുന്നു. കീഴ്ജീവനക്കാര്‍ക്ക് അനാവശ്യ സമ്മര്‍ദ്ദമൊഴിവാക്കി ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

6. അന്വേഷണങ്ങളും മറ്റ് വിഷയങ്ങളും
* നവകേരള യാത്ര: നവകേരള യാത്രയ്ക്കിടയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആളുകളെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.ഐ.ടി റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നിയമപരമായ നടപടിയുണ്ടാകും.
* ആലപ്പുഴ സംഭവം: എറണാകുളത്തെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസിന് അതിക്രമം കാണിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു. കോടതിയുടെ സമ്മര്‍ദ്ദം മൂലമാണ് നടപടി ഉണ്ടായത്. ഈ വിഷയത്തില്‍ കോടതിയില്‍ നിന്ന് റിലീഫ് ലഭിക്കാന്‍ എ.ജിയെ ചുമതലപ്പെടുത്തി.
* മാധ്യമസ്വാതന്ത്ര്യം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്ന രീതി ശരിയല്ല. പയ്യന്നൂരിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ പരിശോധിക്കും.
* ഭീഷണി അനുവദിക്കില്ല: രാഷ്ട്രീയ പാര്‍ട്ടികള്‍ പൊലീസുകാരെ ഭീഷണിപ്പെടുത്താന്‍ അനുവദിക്കില്ല. ഭരണം മാറിയാലും പൊലീസ് ഉദ്യോഗസ്ഥര്‍ മാറുന്നില്ല, അവര്‍ സര്‍ക്കാരിന്റെ നയമാണ് നടപ്പിലാക്കുന്നത്. അത് നടപ്പിലാക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണ്.
* രത്തന്‍ ഖേല്‍ക്കറുടെ നിയമനം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തന്‍ ഖേല്‍ക്കറെ നിയമിച്ചത് സര്‍ക്കാരിന്റെ അധികാരമാണ്. അദ്ദേഹം നല്ലൊരു ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല.
കേരള പോലീസിനെ കൂടുതല്‍ ജനകീയമാക്കാനും കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനുമുള്ള ദൃഢനിശ്ചയത്തോടെയാണ് പോലീസ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *