ഡെറാഡൂൺ – ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ എൽ.ബി. ശാസ്ത്രി ക്രിക്കറ്റ് ക്ലബ്ബിനോട് കേരളത്തിന് തോൽവി. 54 റൺസിനായിരുന്നു എൽ.ബി. ശാസ്ത്രി ടീമിന്റെ വിജയം. മഴ മൂലം 20 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത എൽ.ബി. ശാസ്ത്രി ടീം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 17.3 ഓവറിൽ 158 റൺസിന് ഓൾ ഔട്ടായി.
എൽ.ബി. ശാസ്ത്രി – 20 ഓവറിൽ 212/5, കേരളം – 17.3 ഓവറിൽ 158/10
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എൽ.ബി. ശാസ്ത്രി ടീമിന് ക്യാപ്റ്റൻ ആര്യൻ ജൂയലിന്റെ തകർപ്പൻ ഇന്നിങ്സ് മികച്ച തുടക്കം നൽകി. ആര്യൻ ജൂയൽ 25 പന്തുകളിൽ 58 റൺസ് നേടി. ആര്യനും സൂരജ് വസിഷ്ഠും ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 77 റൺസ് കൂട്ടിച്ചേർത്തു. സൂരജ് വസിഷ്ഠ് 28 റൺസ് നേടി. തുടർന്നെത്തിയവരും കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞതോടെ സ്കോർ 200 കടന്ന് മുന്നേറി. തേജസ്വി 20 പന്തുകളിൽ 39-ഉം ജോണ്ടി സിദ്ധു 15 പന്തുകളിൽ 26-ഉം ശിവ സിങ് 11 പന്തുകളിൽ 23-ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി സിജോമോൻ ജോസഫും അഭിഷേകും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി അഹമ്മദ് ഇമ്രാനും ക്യാപ്റ്റൻ സൽമാൻ നിസാറും മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. അഹമ്മദ് ഇമ്രാൻ 14 പന്തുകളിൽ 31-ഉം സൽമാൻ നിസാർ 24 പന്തുകളിൽ 37-ഉം റൺസെടുത്തു. 17.3 ഓവറിൽ 158 റൺസിന് കേരളം ഓൾ ഔട്ടായി. എൽ.ബി. ശാസ്ത്രി ടീമിന് വേണ്ടി നിഖിൽ കുമാർ മൂന്നും ശിവ സിങ്, അമിത് ശുക്ല എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
RAJESH