
എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസി യെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ കസ്റ്റമർ കെയർ, നവീകരിച്ച കൊറിയർ സംവിധാനം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കെഎസ്ആർടിസിയുടെ വികസനത്തിനും ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനുമായി എംഎൽഎമാരുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് കമ്മിറ്റികൾ രൂപീകരിച്ചു വരികയാണ്. മന്ത്രി കെ മുരളീധരൻ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ച് മാതൃക കാട്ടി. ജനകീയവൽക്കരണവും വികേന്ദ്രീകരണവും ലക്ഷ്യമിട്ട് കെഎസ്ആർടിസിയിൽ കൂടുതൽ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കും കെഎസ്ആർടിസി യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കെഎസ്ആർടിസിയുടെ ടോൾ ഫ്രീ കസ്റ്റമർ കെയർ സേവനമായ 149-ന്റെയും നവീകരിച്ച കൊറിയർ സംവിധാനത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ജനങ്ങൾക്കൊപ്പം നാടിന്റെ നന്മകൾക്കൊപ്പം എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. 9447071021 എന്ന ഫോൺ നമ്പറിലൂടെ വാട്സ് ആപ്പ് ടിക്കറ്റ് ബുക്കിംഗ് സേവനം ലഭ്യമാകും.
ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി സിഎംഡി ഡോ. പ്രമോജ് ശങ്കർ സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ കെ ആർ ക്ലീറ്റസ്, കെഎസ്ആർടിസി ചീഫ് അക്കൗണ്ട്സ് ഓഫീസർ അജിത് കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.