പുസ്തക പരിചയം തയ്യാറാക്കിയത് : ബാജി ഓടംവേലി, ഡാലസ്
ഗ്രന്ഥകർത്താവ് രാജു തരകൻ. (ഇടയകന്യക – (ലേഖന സമാഹാരം )
ഡാലസ് : ഡാലസിലുള്ള അമേരിക്കൻ മലയാളി എഴുത്തുകാരനും സുവിശേഷ പ്രവർത്തകനുമാണ് രാജു തരകൻ. ഇടയ കന്യക എന്ന ഇദ്ദേഹത്തിൻ്റെ ലേഖനസമാഹാരം പരക്കെ വായിക്കപ്പെടുന്ന പുസ്തകമാണ്. ഇതിൻ്റെ വായനയിലൂടെ നല്ല കാമ്പുള്ള ഉൾക്കാഴ്ചകൾ, ഉൾപ്രേരണകൾ, പാർശ്വവീക്ഷണങ്ങൾ തൂടങ്ങിയവ വായനക്കാരക്ക് ലഭിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഒരു പ്രേമകാവ്യത്തിൻ്റെ ആത്മീയ പൊരുളുകളുടെ ചുരുളഴിക്കുന്ന ഒരു രചനയാണ് ‘ഇടയകന്യക’ എന്ന ഈ പുസ്തകം.

ഈ പുസ്തകത്തിൻ്റെ ആദ്യഭാഗം ഇടയകന്യക എന്ന പേരിൽ ശലോമോൻ്റെ ഉത്തമഗീതത്തിൻ്റെ സംക്ഷിപ്തം മലയാള വായനക്കാർക്ക് തന്നിരിക്കുന്നു. അവൻ തൻ്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ, ഇടയകന്യക രാജ കൊട്ടാരത്തിൽ, ശൂലേമിയുടെ നയനങ്ങൾ പ്രാവിൻ്റെ കണ്ണൂകൾ പോലെ മനോഹരമാണ്, പ്രിയൻ്റെ വരവിനായി കാത്തിരിക്കുന്ന കന്യക എന്നീ നാല് അദ്ധ്യായങ്ങളാണ് ആദ്യഭാഗത്തുള്ളത്.
ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോനാണ് ഉത്തമഗീതത്തിൻ്റെ രചയിതാവ്. ഗ്രന്ഥകർത്താവ് ആരായിരുന്നാലും പരിശുദ്ധാത്മാവിനാൽ പ്രേരിതനായി രചിച്ചു എന്നതാണ് പുസ്തകത്തിൻ്റെ മാഹാത്മ്യം. ഇതിലെ ആത്മീയ സത്യങ്ങൾ ഗ്രഹിക്കുവാൻ പരിശുദ്ധാത്മാവിൻ്റെ ശക്തിയും പ്രാർത്ഥനയുമാണ് അനിവാര്യഘടകങ്ങൾ.
സത്യവേദപുസ്തകം വിശ്വസിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് വായനയുടെ അനുഭൂതിക്കപ്പുറം മേഘത്തേരിൽ വേഗത്തിൽ പ്രത്യക്ഷനാകാൻ പോകുന്ന പതിനായിരങ്ങളിൽ സുന്ദരനായ ക്രിസ്തുവെന്ന മണവാളനെ കാണാൻ വെമ്പൽക്കൊള്ളുന്ന സഭയെന്ന മണവാട്ടിയുടെ ഹൃദയം തൂലികയിലൂടെ 
പകർത്തിയിരിക്കുകയാണ് ഈ പുസ്തകത്തിൽ.
ഒരു ഇടയച്ചെറുക്കനും ഇടയപ്പെൺകുട്ടിയുമായുള്ള പ്രേമത്തിൻ്റെ വർണ്ണനയാണ് ശലോമോൻ തൻ്റെ കൃതിയിൽ നിർവ്വഹിച്ചിരിക്കുന്നത്. പുതിയനിയമ വിശ്വാസികൾക്ക് ക്രിസ്തുവും സഭയുമായുള്ള ബന്ധമായിട്ടാണ് ഉത്തമഗീതം നിലനിൽക്കുന്നത്. ബൈബിളിലെ ഏറ്റവും കാതലായ വിഷയങ്ങൾ ചുരുക്കമായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
പ്രാർത്ഥനയോടെ ഇതിൻ്റെ അദ്ധ്യായങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ, ലഭിക്കുന്ന അത്മീയ സന്തോഷം അവർണ്ണനീയമാണ്. വിവാഹത്തിൻ്റെ പരിശുദ്ധിയും, സ്നേഹത്തിൻ്റെ തീഷ്ണതയും പ്രശോഭിക്കുന്ന അമൂല്യഗ്രന്ഥമാണ് ഈ പ്രേമകാവ്യം. വിശുദ്ധജീവിതം നയിക്കുന്ന ദൈവജനത്തിന് ഉത്തമഗീതം ആത്മീയ വർദ്ധനവും ദൈവത്തോടുള്ള സ്നേഹവും ഭയവും ഭക്തിയും വർദ്ധിക്കുന്നതിന് ഇടയാക്കുമെന്നതിനു രണ്ടു പക്ഷമില്ല.
ഇതിൻ്റെ രണ്ടാം ഭാഗം ഗ്രന്ഥകാരൻ്റെ മറ്റു തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളാണ്. യുദ്ധഭൂമിയിൽ നിന്നുയരുന്ന നിലവിളികൾ, ആലയത്തെ വാണിഭശാലയാക്കുന്നവർ, ജീവിതവിജയത്തിന് ഇതാണ് അമൂല്യം, മലയാള ഭാഷയ്ക്കു ക്രൈസ്തവ മിഷനറിമാർ നൽകിയ അമൂല്യ സംഭാവന, മാളീകമുറിയിൽ യതാർത്ഥത്തിൽ എന്താണ് സംഭവിച്ചത്, തിരുത്തപ്പെടേണ്ടത് ജീവിതമാണ്, വിജ്ഞാനത്തിൻ്റെ ലോകത്തിലേക്കുള്ള യാത്ര സൂക്ഷമതയോടെ വേണം തുടങ്ങിയ അൻപത്തിയൊന്ന് ലേഖനങ്ങളുണ്ട്.

ഈ ലേഖനങ്ങളിലൊക്കെ സാമൂഹ്യവിഷയങ്ങളെയും ആത്മീയ വിഷയങ്ങളെയും ക്രൈസ്തവ കാഴ്ചപ്പാടിൽ നോക്കിക്കാണുകയാണ്. ഓരോ വിഷയങ്ങളിലുമുള്ള തൻ്റെ നിലപാടുകൾ ദൈവവചന വെളിച്ചത്തിൽ വ്യക്തമാക്കിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ രണ്ടു ഭാഗത്തും ക്രൂശിക്കപ്പെട്ട യേശുവിനെയാണ് ഉയർത്തിക്കാണിക്കുന്നത്.
ഈ പുസ്തകത്തിൻ്റെ ഒന്നാം ഭാഗം ഇടയകന്യകയുടെ നാല് അദ്ധ്യായവൂം രണ്ടാം ഭാഗം തെരഞ്ഞെടുത്ത അൻപത്തിയൊന്ന് ലേഖനങ്ങളുടെ സമാഹാരവുമാണ്. പാസ്റ്റർ പി. ജി. മാത്യൂസ് കുമ്പനാടിൻ്റെ അവതാരികയും, സുവി. പി. ഐ. എബ്രഹാമിൻ്റെ പുസ്തകാഭിപ്രായവും, പാസ്റ്റർ ഷാജി ഇടുക്കിയുടെ പ്രസാധകക്കുറിപ്പും ആമുഖമായി ചേർത്തിട്ടുണ്ട്.
തിരുവല്ലായിലുള്ള ജ്യോതിമാർഗ്ഗം പബ്ളിക്കേഷൻസാണ് 196 പേജുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 200 രൂപ
രാജു തരകൻ (എഴുത്തുകാരൻ)
ചെങ്ങന്നൂർ സ്വദേശിയായ റവ. ഡോ ജോർജ് തരകൻ്റെയും തങ്കമ്മ ജോർജ്ജിൻ്റെയും മകനാണ്. അമേരിക്കയിലെ ഡാലസിൽ താമസിക്കുന്നു. 2004 ൽ അമേരിക്കയിൽ വന്ന് ജോലിയോടൊപ്പം പ്രേഷിത മേഖലയിൽ സജീവ സാന്നിദ്ധ്യമായി നിലകൊള്ളുന്നു. ഇപ്പോൾ ഗാർലൻ്റിലുള്ള ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിൻ്റെ സഭാ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.
മലയാളി പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറത്തിൻ്റെയും, ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ളബിൻ്റെയും ഔദ്യോഗിക പദവികൾ വഹിച്ചിട്ടുള്ള രാജു തരകൻ 2009 ൽ എക്സ്പ്രസ്സ് ഹെറൾഡ് എന്ന ഓൺലൈൻ സാംസ്കാരികപത്രത്തിന് തുടക്കം കുറിച്ചു. ഡാലസിലെ എഴുത്തുകാരുടെ സംഘടനയായ കേരള ലിറ്റററി സൊസൈറ്റിയുടെയും സജീവ പ്രവർത്തകനാണ്. എഴുത്തുകാരൻ പുതിയ രണ്ടു പുസ്തകങ്ങളുടെ പണിപ്പുരയിലാണ്.
ഭാര്യ : ജയിനമ്മ രാജൻ, മക്കൾ :- ഷാലറ്റ് തരകൻ, സോഫിയ തരകൻ, ഷീബ തരകൻ, email :- [email protected]
expressherald websaite : https://expressherald.com/