
ശാസ്ത്രത്തെ സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിലേക്കും ചിന്തകളിലേക്കും ഇറക്കിവയ്ക്കാന്‍ അദ്ദേഹത്തോളം പരിശ്രമിച്ച മറ്റൊരു വ്യക്തിത്വമില്ല. ശാസ്ത്രബോധമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ബാര്‍കിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ അദ്ദേഹം, ആ പ്രസ്ഥാനത്തിന് ജനകീയ അടിത്തറയുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. കേവലം ഒരു ശാസ്ത്രജ്ഞന്‍ എന്നതിലുപരി, കേരളത്തിന്റെ സാമൂഹിക വികസന ചിന്തകളെ ആഴത്തില്‍ സ്വാധീനിച്ച ദാര്‍ശനികന്‍ കൂടിയായിരുന്നു എം.പി പരമേശ്വരന്‍.
അദ്ദേഹം മുന്നോട്ടുവച്ച ‘നാലാം ലോക സിദ്ധാന്തം’ കേരളത്തിലെ വികസന ചര്‍ച്ചകളില്‍ പുതിയൊരു വഴിത്തിരിവായിരുന്നു. മഹാത്മാഗാന്ധിയുടെ ‘ഗ്രാമസ്വരാജ്’, ‘സ്വദേശി’ സങ്കല്‍പങ്ങളോട് ഏറെ അടുത്തു നില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈ ദര്‍ശനം. അധികാര വികേന്ദ്രീകരണം, പ്രാദേശിക സ്വയംപര്യാപ്തത, ഉപഭോഗ സംസ്‌കാരത്തോടുള്ള എതിര്‍പ്പ്, പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിര വികസനം എന്നിവയിലൂന്നിയുള്ള ഒരു ബദല്‍ സമൂഹത്തെയാണ് നാലാം ലോക സിദ്ധാന്തത്തിലൂടെ അദ്ദേഹം വിഭാവനം ചെയ്തത്. ആഗോള കോര്‍പറേറ്റ് ശക്തികള്‍ക്കും വിഭവചൂഷണത്തിനുമെതിരെ പ്രാദേശിക വിഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള ലളിത ജീവിത മാതൃകയും ഗാന്ധിയന്‍ ചിന്തകളിലെ പ്രായോഗിക ആശയങ്ങളും അദ്ദേഹം ശാസ്ത്രീയമായി കോര്‍ത്തിണക്കി. വികസനത്തെയും പ്രകൃതിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശാലവും മാനവികവുമായ കാഴ്ചപ്പാടുകള്‍, പരമ്പരാഗതമായ രാഷ്ട്രീയ ചട്ടക്കൂടുകള്‍ക്ക് അപ്പുറത്തായിരുന്നു. ആശയപരമായ സഹിഷ്ണുത കുറഞ്ഞ ഇടങ്ങളില്‍ ഇത്തരം ബദല്‍ ചിന്തകള്‍ തെറ്റിദ്ധരിക്കപ്പെടുകയും, അതിന്റെ പേരില്‍ അദ്ദേഹത്തിന് സ്വന്തം പ്രസ്ഥാനത്തില്‍ നിന്നുപോലും പുറത്താകേണ്ടി വന്നിട്ടുണ്ട്. വികസന നയങ്ങളിലുണ്ടായ ആശയപരമായ വിയോജിപ്പുകളും അടഞ്ഞ കാഴ്ചപ്പാടുകളുമാണ് അദ്ദേഹത്തിന്റെ ചിന്തകളെ വേണ്ടത്ര ഉള്‍ക്കൊള്ള തടസമായതെന്നു കരുതേണ്ടി വരും. പാര്‍ട്ടി പുറംതള്ളിയെങ്കിലും താന്‍ വിശ്വസിച്ച ശാസ്ത്രത്തിലും ഗാന്ധിയന്‍ സോഷ്യലിസ്റ്റ് ആശയങ്ങളിലും ഉറച്ചുനിന്ന്, അവസാന ശ്വാസം വരെ ജനകീയ പങ്കാളിത്തമുള്ള വികസന മാതൃകകള്‍ക്കായി എം.പി പരമേശ്വരന്‍ വാദിച്ചുകൊണ്ടേയിരുന്നു.
നൂറോളം പുസ്തകങ്ങളിലൂടെയും തലമുറകള്‍ക്ക് പകര്‍ന്നുനല്‍കിയ ശാസ്ത്രബോധത്തിലൂടെയും ഡോ. എം.പി പരമേശ്വരന്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.