കൊച്ചി, 21 ഓഗസ്റ്റ് 2026: ഇന്ത്യ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന എട്ട് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ (ASW SWC) മൂന്നാമത്തേതായ ‘മംഗ്രോൾ’ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി. കൊച്ചിയിലെ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ (CSL) ഇന്ന് നടന്ന ചടങ്ങിലാണ് യുദ്ധക്കപ്പൽ നാവികസേനയ്ക്ക് കൈമാറിയത്. പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിനും ‘ആത്മനിർഭർ ഭാരത്’ എന്ന കേന്ദ്രസർക്കാർ ദർശനം മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള ഇന്ത്യയുടെ യാത്രയിലെ മറ്റൊരു സുപ്രധാന നേട്ടമാണിത്.
സിഎസ്എൽ ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ. ഹരികൃഷ്ണൻ എസ്., ‘മംഗ്രോൾ’ കമാൻഡിംഗ് ഓഫീസർ (ഡസിഗ്നേറ്റ്) കമാൻഡർ യു. ശരൺ കുമാർ എന്നിവർ ഡെലിവറി പ്രോട്ടോക്കോളിൽ ഒപ്പുവച്ചു. CSL ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ ജോസ് വി.ജെ., കൊച്ചി വാർഷിപ്പ് പ്രൊഡക്ഷൻ സൂപ്രണ്ടന്റ് കൊമഡോർ അനൂപ് മേനോൻ, വെസ്റ്റേൺ നേവൽ കമാൻഡിലെ കമാൻഡ് റിഫിറ്റ് ഓഫീസർ കൊമഡോർ പിയൂഷ് ബദോണി, ചീഫ് വിജിലൻസ് ഓഫീസർ ഡോ. സി. പാണ്ടി സെൽവ ദുരൈ IOFS, CSL എക്സിക്യൂട്ടീവ് ഡയറക്ടർ (ഷിപ്പ് ബിൽഡിംഗ്) ഷിറാസ് വി.പി. എന്നിവരടക്കം ഇന്ത്യൻ നാവികസേനയിലെയും CSL-ലെയും മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായിരുന്നു. Det Norske Veritas (DNV) യുടെ ക്ലാസിഫിക്കേഷൻ ചട്ടങ്ങൾ അനുസരിച്ചാണ് ‘മംഗ്രോൾ’ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചിരിക്കുന്നത്. ജലാന്തർ നിരീക്ഷണം, തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും (SAR), കുറഞ്ഞ തീവ്രതയുള്ള സമുദ്ര പ്രവർത്തനങ്ങൾ (LIMO) തുടങ്ങിയ വിവിധ നിർണായക ദൗത്യങ്ങൾ നിർവഹിക്കാൻ കപ്പലിന് കഴിയും. തീരദേശ ജലമേഖലകളിലെ ആന്റി-സബ്മറൈൻ വാർഫെയർ (ASW) പ്രവർത്തനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ‘മംഗ്രോൾ’, നൂതന മൈൻ-ലേയിംഗ് ശേഷിയും ഉൾക്കൊള്ളുന്നു.
ഡീസൽ എൻജിൻ–വാട്ടർജെറ്റ് പ്രൊപ്പൽഷൻ സംവിധാനമാണ് കപ്പലിൽ ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞ ടോർപീഡോകൾ, തദ്ദേശീയമായി വികസിപ്പിച്ച ASW റോക്കറ്റുകൾ, നൂതന ഷാലോ-വാട്ടർ സോണാറുകൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. തീരദേശത്തെ ആഴം കുറഞ്ഞ ജലമേഖലകളിൽ ജലാന്തർ ഭീഷണികളെ കണ്ടെത്താനും പിന്തുടരാനും പ്രതിരോധിക്കാനും ഈ സംവിധാനങ്ങൾ കപ്പലിന്റെ ശേഷി ഗണ്യമായി വർധിപ്പിക്കുന്നു. ‘മംഗ്രോൾ’ ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്തുന്നത് രാജ്യത്തിന്റെ ഷാലോ-വാട്ടർ ആന്റി-സബ്മറൈൻ വാർഫെയർ ശേഷിക്ക് വലിയ ഉത്തേജനം നൽകും. ഏകദേശം 80 ശതമാനം തദ്ദേശീയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഈ യുദ്ധക്കപ്പൽ, തദ്ദേശീയ യുദ്ധക്കപ്പൽ രൂപകൽപ്പന, നിർമ്മാണം, പ്രതിരോധ സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന വളർച്ചയുടെ തെളിവാണ്. ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ ചരിത്രപരവും തന്ത്രപ്രധാനവുമായ തീരദേശ പട്ടണമായ മംഗ്രോളിന്റെ പേരിലാണ് കപ്പലിന് പേര് നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ ഉൽപ്പാദന മേഖലയിലെ സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനും ‘ആത്മനിർഭർ ഭാരത്’ ദർശനം സാക്ഷാത്കരിക്കുന്നതിനും ‘മംഗ്രോൾ’ കൈമാറ്റം സുപ്രധാന സംഭാവന നൽകുന്നു.
Photo Caption: കൊച്ചിൻ കപ്പൽശാലയിൽ നിർമിച്ച ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് ‘മംഗ്രോൾ’ നാവികസേനയ്ക്ക് കൈമാറുന്നു
Anu Maria Thomas