സവാള വിലക്കയറ്റം : കൃഷി വകുപ്പ് സംഭരിക്കുന്ന 100 ടൺ സവാളയുടെ ആദ്യഘട്ടം സംസ്ഥാനത്തെത്തി . സംസ്ഥാനതല വിതരണത്തിന് തുടക്കം; മന്ത്രി ടി. സിദ്ദിഖ് ഫ്ലാഗ് ഓഫ് ചെയ്തു

Spread the love

 

                                                                                  

തിരുവനന്തപുരം: പൊതുവിപണിയിൽ സവാള വില കിലോഗ്രാമിന് 65–70 രൂപ വരെ ഉയർന്ന സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് ആശ്വാസമേകാൻ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ.

സർക്കാർ ഇടപെടലിന്റെ ഭാഗമായി കിലോഗ്രാമിന് 35 രൂപ നിരക്കിൽ സവാള ലഭ്യമാക്കുന്ന സംസ്ഥാനതല വിതരണത്തിന് ഇന്ന് തുടക്കമായി.കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പാളയം ഹോർട്ടികോർപ്പ് വിപണിയിൽ വിതരണത്തിന്റെ സംസ്ഥാനതല ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഇതിന്റെ ഭാഗമായി നാല് ലോഡ് സവാള വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണത്തിനായി പുറപ്പെട്ടു.

വിപണിയിൽ കിലോഗ്രാമിന് 65–75 രൂപയോളം വില നിലനിൽക്കുന്ന സാഹചര്യത്തിൽ ഹോർട്ടികോർപ്പ് വഴി കിലോഗ്രാമിന് 35 രൂപ നിരക്കിൽ സവാള പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് സർക്കാർ നടപടി.

ഹോർട്ടികോർപ്പിന്റെ ഔട്ട്‌ലെറ്റുകൾക്ക് പുറമെ ആവശ്യമായ സ്ഥലങ്ങളിൽ മൊബൈൽ ഔട്ട്‌ലെറ്റുകൾ വഴിയും സവാള വിതരണം ചെയ്യും. സപ്ലൈകോ വഴിയും വിതരണം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ചടങ്ങിൽ ആദ്യ വിൽപ്പനയും മന്ത്രി നിർവഹിച്ചു.

മാധ്യമവാർത്തയിലൂടെ സർക്കാർ വിപണി ഇടപെടലിനെക്കുറിച്ച് അറിഞ്ഞ് സവാള വാങ്ങാനെത്തിയ വീട്ടമ്മ പ്രഭയ്ക്കാണ് മന്ത്രി ആദ്യ വിൽപ്പന നടത്തിയത്. 75 രൂപ വരെ വില നൽകി സവാള വാങ്ങേണ്ടിവന്നിരുന്ന സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കിൽ സവാള ലഭ്യമാകുന്ന വിവരം അറിഞ്ഞ് എത്തിയതെന്ന് പ്രഭ പറഞ്ഞു. ആവശ്യകത വർധിക്കുന്നതിനനുസരിച്ച് കൂടുതൽ സവാള എത്തിച്ച് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കൃഷിവകുപ്പിന്റെയും ഭക്ഷ്യ–സിവിൽ സപ്ലൈസ് വകുപ്പിന്റെയും സംയുക്ത ഇടപെടലിന്റെ ഭാഗമായി 100 ടൺ സവാള അടിയന്തരമായി കേരളത്തിലെത്തിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ ഓർഡർ നൽകിയ 30 ടണ്ണിൽ 20 ടൺ ഇതിനകം കേരളത്തിലെത്തി. ഇതിൽ 10 ടൺ വടക്കൻ മലബാർ മേഖലയിലേക്കും 10 ടൺ തെക്കൻ കേരളത്തിലേക്കുമാണ് എത്തിച്ചത്. 30 ടൺ സവാള കൂടി വ്യാഴാഴ്ച കേരളത്തിലെത്തും. ശേഷിക്കുന്ന സവാളയ്ക്കായുള്ള ഓർഡർ നടപടികളും പുരോഗമിക്കുകയാണ്. നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NCCF) വഴിയാണ് സവാള സംഭരിച്ച് കേരളത്തിലെത്തിക്കുന്നത്.

വില സാധാരണ നിലയിലേക്ക് എത്തുന്നതുവരെ വിപണി ഇടപെടൽ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. വിപണിയിലെ വിലയും ലഭ്യതയും സർക്കാർ നിരന്തരം നിരീക്ഷിക്കും. പൂഴ്ത്തിവെപ്പ് ഉൾപ്പെടെയുള്ള അനധികൃത ഇടപെടലുകൾ തടയുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും. ആവശ്യകത വർധിക്കുന്നതിനനുസരിച്ച് കൂടുതൽ സവാള വിപണിയിലെത്തിക്കും. സംസ്ഥാനത്ത് സവാളയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ മൊബൈൽ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള വിതരണ സംവിധാനങ്ങൾ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഹോർട്ടികോർപ് മാനേജിംഗ് ഡയറക്ടറുടെ ചുമതലയുള്ള കൃഷി അഡീഷണൽ ഡയറക്ടർ  സിന്ധു എസ്,  കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ഹോർട്ടിക്കോർപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ
ഫാം ഇൻഫർമേഷൻ ബ്യൂറോ

Author

Leave a Reply

Your email address will not be published. Required fields are marked *