മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം – part-1

Spread the love

സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേസുകള്‍ നടത്തുന്നതിനുള്ള സീനിയര്‍ അഭിഭാഷകരുടെ പാനല്‍ നിശ്ചയിച്ചു. ജില്ലാ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സാധൂകരിക്കാനും വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഐ.സി.യുവില്‍ അതിക്രമത്തിനിരയായ കോഴിക്കോട് സ്വദേശിയായ യുവതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം ധനസഹായം അനുവദിച്ചു. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് സി.പ്രദീപ്കുമാറിനെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമിച്ചു.

ബജറ്റില്‍ പ്രഖ്യാപിക്കുന്ന വികസന പദ്ധതികള്‍ കൃത്യതയോടെയും സമയബന്ധിതമായും നടപ്പിലാക്കുന്നതിന് ഏകോപന സംവിധാനത്തിന് രൂപം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രഖ്യാപനങ്ങളുടെ വിശ്വാസ്യതയും നിര്‍വ്വഹണ മികവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഈ മാസം 16 മുതല്‍ 18 വരെ തിരുവനന്തപുരത്ത് വിവിധ ക്ലസ്റ്ററുകളിലായി ‘റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്’ സംഘടിപ്പിക്കും. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമാക്കാന്‍ ഇത്തരമൊരു വിപുലമായ കര്‍മ്മപദ്ധതി നടപ്പിലാക്കുന്നത്. 40-ലധികം വകുപ്പുകളിലായി പ്രഖ്യാപിച്ച 73 പദ്ധതികളില്‍ 63 എണ്ണവും ഒന്നിലധികം വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കേണ്ടവയാണ് (ഇന്റര്‍-ഡിപ്പാര്‍ട്ട്മെന്റല്‍). വകുപ്പുകള്‍ തമ്മിലുള്ള ഏകോപനക്കുറവ് മൂലം പദ്ധതികള്‍ വൈകുന്നത് ഒഴിവാക്കാനാണ് പുതിയ നീക്കം. 10 പദ്ധതികള്‍ മാത്രമാണ് ഒറ്റ വകുപ്പിന്റെ കീഴില്‍ വരുന്നത്.

വിപുലമായ ചര്‍ച്ചയും ഡി.പി.ആറും: പദ്ധതി ആസൂത്രണം, നിര്‍വ്വഹണം, വകുപ്പുതല ഏകോപനം, വിദഗ്ദ്ധ കണ്‍സള്‍ട്ടന്‍സികളുടെ പിന്തുണ എന്നിവ ഉറപ്പാക്കും. 6 ക്ലസ്റ്ററുകളിലായി തിരഞ്ഞെടുക്കപ്പെട്ട 34 പ്രോജക്ടുകളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി. ആര്‍) തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും. പ്രോജക്ടുകളുടെ വ്യാപ്തി, ലക്ഷ്യങ്ങള്‍, നിര്‍വ്വഹണ മാതൃക, സാമ്പത്തിക സ്രോതസ്സ് (Economic Model) എന്നിവ കോണ്‍ഫറന്‍സില്‍ തീരുമാനിക്കും. പ്രധാന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ സമയപരിധി (Timeframe) നിശ്ചയിക്കും. തിങ്ക് ടാങ്കുകള്‍, നയവിദഗ്ദ്ധര്‍, അക്കാദമിക്-ഗവേഷണ-സാങ്കേതിക സ്ഥാപനങ്ങള്‍, അന്താരാഷ്ട്ര വികസന പങ്കാളികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, വ്യവസായ അസോസിയേഷനുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ പ്രമുഖ സ്റ്റേക്ക് ഹോള്‍ഡര്‍മാരെല്ലാം ചര്‍ച്ചകളില്‍ പങ്കാളികളാകും. പദ്ധതി നിര്‍വ്വഹണത്തിനായുള്ള ‘ടേംസ് ഓഫ് റഫറന്‍സ്’ (Terms of Reference) പൂര്‍ത്തിയായിട്ടുണ്ട്. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പദ്ധതികള്‍ അതത് വകുപ്പുകള്‍ക്ക് തരംതിരിച്ചു നല്‍കിയിരുന്നു. പദ്ധതികളുടെ തന്ത്രപരമായ നടത്തിപ്പിനായി ഒരു ‘നോളജ് പാര്‍ട്ണറെ’യും തിരഞ്ഞെടുത്തിട്ടുണ്ട്. മുന്‍കാലങ്ങളിലെ ന്യൂനതകള്‍ പരിഹരിച്ച്, ഓരോ വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും ചുമതലകള്‍ കൃത്യമായി നിര്‍വ്വചിച്ചു നല്‍കുന്നതിലൂടെ പദ്ധതികള്‍ വേഗത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഈ സംവിധാനം സഹായിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *